ജോലിക്ക് എത്താത്ത സർക്കാർ ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടി: മുഖ്യമന്ത്രിയുടെ നിർദ്ദേശം

single-img
25 June 2020

ജോലിക്കെത്താത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ നീക്കം. കോവിഡ് സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ജോലിക്കെത്താത്ത 50 ശതമാനം ജീവനക്കാരെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാൻ സർക്കാർ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നിർദേശം മുന്നോട്ടുവെച്ചത്.

ജീവനക്കാരെ എങ്ങനെ വിനിയോഗിക്കാം എന്നതിന് രൂപരേഖ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഇതിനുള്ള മാർഗരേഖ ഉടൻ തയ്യാറാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആളുകളെ ആവശ്യമുള്ളതിനാൽ ജോലിക്കെത്താത്തവരെ വിനിയോ​ഗിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിളിച്ച വകുപ്പുസെക്രട്ടറിമാരുടെ യോഗത്തിലാണ് ചർച്ചയായത്. 

അടച്ചിടലിൽ ഇളവുനൽകിയതോടെ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് നിർദേശമുണ്ടായിരുന്നു. രോഗവ്യാപനം കൂടിയതോടെയാണ് 50 ശതമാനം പേർമാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്ന് വീണ്ടും സർക്കാർ തീരുമാനിച്ചത്. ഈ അൻപതുശതമാനം കഴിഞ്ഞുള്ളവരെയാണ് പ്രതിരോധപ്രവർത്തനത്തിൽ പങ്കാളികളാക്കുക. 

അത്യാവശ്യക്കാരല്ലാത്തവർക്ക് ഇപ്പോഴുള്ള വർക്ക്ഫ്രംഹോം ഒഴിവാക്കിയേക്കും. മറ്റുള്ളവരെ ഏറ്റവുമടുത്ത തദ്ദേശസ്ഥാപനങ്ങളിലോ കളക്ടറേറ്റുകളിലോ മറ്റു സ്ഥലങ്ങളിലോ ജോലിക്കു നിയോഗിക്കുന്നതരത്തിൽ മാർഗനിർദേശങ്ങൾ തയ്യാറാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.