കെഎംസിസി വിമാനം മുടങ്ങിയതിനു പിന്നിൽ സത്യവാങ്മൂലം നല്‍കുന്നതില്‍ കമ്പിനിക്ക് പറ്റിയ പിഴവ്: യാത്ര ആരംഭിച്ചത് പുതിയത് സമർപ്പിച്ച ശേഷം
യു.എ.ഇ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്ത വിമാനം 36 മണിക്കൂര്‍ വൈകി പറന്നത് വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു. യു.എ.ഇ ല്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനമാണ് വളരെ വെെകി കേരളത്തിലേക്ക് പറന്നത്. കേരളാ സര്‍ക്കാറിന്റെ ഇടപെടല്‍ മൂലമാണ് വിമാനം മുടങ്ങിയത് എന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായിരുന്നു.ആദ്യ ദിവസം തന്നെ വിമാനം മുടങ്ങിയത് സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്തു.
എന്നാല്‍ വിമാനത്തിന് ആവശ്യമായ സത്യവാങ് മൂലങ്ങള്‍ നല്‍കുന്നതില്‍ കമ്പിനിക്ക് പറ്റിയ പിഴവ് മൂലമാണ് വ്യോമാനമന്ത്രാലയത്തിന്റെ അനുമതി വൈകാന്‍ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. പുതിയ അപേക്ഷയും സത്യവാങ്മൂലങ്ങളും സമര്‍പ്പിച്ചതിന് പിന്നാലെയാണ് യാത്ര ആരംഭിച്ചത്.
കൊവിഡ് കാലത്ത് പ്രത്യേകമായി നല്‍കേണ്ട അഫിഡവിറ്റുകള്‍ക്ക് പകരം പഴയ രേഖകളും അപേക്ഷകളുമാണ് വിമാനക്കമ്പനി സമര്‍പ്പിച്ചതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍.
യു.എ.ഇയില്‍ ലാന്റ് ചെയ്യേണ്ടതിനുള്ള പെര്‍മിഷന്‍ ലഭിക്കാത്തതിനാലാണ് വിമാനം വൈകിയതെന്ന് കെ.എം.സി.സി നേതാവ് അന്‍വര്‍ നഹായി ബുധനാഴ്ച പറഞ്ഞിരുന്നു.