‘വീട്ടിലിരുന്നുള്ള പണി മതി’ കൊറോണ കഴിഞ്ഞാലും പകുതി ജീവനക്കാർ ഓഫിസിൽ വന്നാൽ മതിയെന്ന് ഫേസ്ബുക്
22 May 2020
സാൻ ഫ്രാൻസിസ്കോ: കോവിഡ് ഭീഷണി അവസാനിച്ചാലും ഫേസ്ബുക്കിൽ 50 ശതമാനം ജീവനക്കാർ വിദൂരത്തിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരുമെന്ന് ഫേസ്ബുക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. 50,000 ജീവനക്കാരുള്ള കമ്പനിയിൽ 25,000 പേർ മാത്രം ഓഫിസിൽ വന്നാൽ മതിയാകും. 10 വർഷത്തിനകം ഇത് പൂർത്തിയാക്കാനാണ് പദ്ധതി.
ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ ജൂലൈ മുതൽ ഇത് ഔദ്യോഗികമായി നടപ്പാക്കിത്തുടങ്ങും. നികുതി ആവശ്യങ്ങൾക്കായി 2021 ജനുവരി ഒന്നിനകം ജീവനക്കാരുടെ പുതിയ ജോലി സ്ഥലം ക്രമീകരിക്കും.
കോവിഡിന് ശേഷമുള്ള തൊഴിൽ സംസ്കാരം എങ്ങനെയായിരിക്കുമെന്നതിനുള്ള സൂചനയായാണ് സാമ്പത്തിക രംഗം ഈ നീക്കത്തെ കാണുന്നത്. ഈ മാസം ആദ്യം സോഷ്യൽ മീഡിയ എതിരാളിയായ ട്വിറ്ററും പേയ്‌മെന്റ് കമ്പനിയായ സ്‌ക്വയറും സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു