പ്രവാസികളേ, സൗദി അറേബ്യയിൽ നിന്നും കേൾക്കുന്നത് അത്ര നല്ല വാർത്തകളല്ല
ഒരർത്ഥത്തിൽ കോവിഡ് 19 മഹാമാരി ലോകം മുഴുവൻ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. യുറോപ്പിലും വടക്കേ അമേരിക്കയിലും വൻ നാശം വിതച്ചുകഴിഞ്ഞ കോവിഡ് വെെറസ് ഓരോ ചെറുഗ്രാമങ്ങളുൾപ്പടെ ബാധിച്ചുകഴിഞ്ഞു. ലോകം മുഴുവൻ ലോക് ഡൗണിൽ കഴിയുന്ന ഒരവസ്ഥ ചരിത്രത്തിൽ ഇതാദ്യമാണെന്നുള്ളതും ഗൗരവം വർദ്ധിപ്പിക്കുന്നു. ഇനിയങ്ങളോട്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഓരോ രാജ്യങ്ങളിലേയും സാധാരണ മനുഷ്യർ.
ഈ രാജ്യത്തിൻ്റെ കാര്യമെടുത്താൽ കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രവാസികളെയാണ്. ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ പ്രവാസ ജീവിതത്തെ ആശ്രയിച്ചു ജീവിക്കുനന്വർ ലക്ഷങ്ങളാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ അത്ര സുഖകരമായ ഒന്നല്ല. പ്രത്യേകിച്ചും സൗദി അറേബ്യയിൽ നിന്നും.
ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ സൗദിയിലെ അനേകം പ്രവാസികളുടെ പ്രതിസന്ധി കൂട്ടി സൗദി അറേബ്യ മൂല്യവര്‍ദ്ധിത നികുതി അഥവാ വാറ്റ് മുന്നു മടങ്ങായി ഉയര്‍ത്തുന്നുവെന്നുള്ളതാണ് പുതിയ വാർത്ത. നല്‍കി വരുന്ന പ്രത്യേക അലവന്‍സുകള്‍ എടുത്തു മാറ്റുകയും ചെയ്തിരിക്കുന്നതായും വാർത്തകൾ പുറത്തു വരുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എണ്ണവിലയില്‍ വന്‍ ഇടിവ് സംഭവിച്ച സാഹചര്യത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിര്‍ത്താൻ വേണ്ടിയാണ് സൗദി അറേബ്യ ഈ. നടപടികൾ കെെക്കൊണ്ടിരിക്കുന്നത്.
ജൂണ്‍ ആദ്യം മുതല്‍ ജീവിതച്ചെലവിനായി നല്‍കിയിരുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കുവാനാണ് സൗദി ഭരണകൂടത്തിൻ്റെ തീരുമാനം. പിന്നാലെ ജൂലൈ മുതല്‍ 5 ശതമാനത്തില്‍ നിന്നും വാറ്റ് 15 ശതമാനമാക്കി ഉയര്‍ത്തുമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. അതേസമയം തന്നെ കോവിഡിൻ്റെ രാജ്യത്തെ വിഴുങ്ങിയ കോവിഡ് ഭീഷണിയെ അതിജീവിക്കേണ്ട സ്ഥിതിയുമുണ്ട്. രണ്ടു സംഭവവവും സൗദിയുടെ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. തകർന്നു തുടങ്ങിയ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ട സ്ഥിതി സംജാതമായതുകൊണ്ടാണ് ഇത്തരം നടപടികൾ സൗദി ഭരണകൂടം കെെക്കൊള്ളുന്നതെന്നാണ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബർ മുതല്‍ തുടങ്ങിയ കോവിഡ് 19 ആക്രമണം ലോകത്തെ ഏറ്റവും വലിയ എണ്ണക്കയറ്റുമതിക്കാരായ സൗദിയുടെ എണ്ണവില്‍പ്പനയെ വളരെ ദോഷകരമായി ബാധിക്കുകയായിരുന്നു. എണ്ണവരുമാനം മുന്നിൽക്കണ്ടുകൊണ്ട് സമ്പദ് വ്യവസ്ഥ പടുത്തുയർത്തിയ സൗദിക്ക് കോവിഡ് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല.
ഒൻപത് ബില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മിയാണ് സൗദിയുടെ സമ്പദ് വ്യവസ്ഥ ആദ്യ സാമ്പത്തീകപാദത്തില്‍ നേരിടുന്നത്. ഇത് വേദനാജനകമായ ഒരു തീരുമാനമാണെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ നില നില്‍പ്പിനും സാമ്പത്തികരംഗത്തെ പരിപോഷിപ്പിക്കുന്നതിനും ഇത് അനിവാര്യമാണെന്നാണ് ധനമന്ത്രി മൊഹമ്മദ് അല്‍ ജഡാന്‍ ചൂണ്ടിക്കാണിക്കുന്നത്. എണ്ണയില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർക്കുകയായിരുന്നു. അതിനൊപ്പം തന്നെ ആരോഗ്യമേഖലയില്‍ വലിയ രീതിയില്‍ പണം ചെലവഴിക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ തുലനാവസ്ഥയില്‍ വ്യത്യാസം വരുത്തിയതായാണ് ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
സൗദിയില്‍ പെട്രോള്‍വില കുത്തനെ കുറഞ്ഞ് ലിറ്ററിന് 0.67 റിയാല്‍ അതായത് 13.46 ഇന്ത്യ രൂപ യായി മാറിയിരിക്കുകയാണ്. ഗാസോലൈന്‍ 91 ഇനത്തിന് 1.31 റിയാല്‍ അഥവാ 26.25 രൂപയും ഗാസോലൈന്‍ 95 ഇനത്തിന് 1.47 റിയാല്‍ അഥവാ 29.52 രൂപ ആയിരുന്നത്, 0.82 റിയാല്‍ അഥവാ 16.47 രൂപ യായി കുറയ്ക്കുകയായിരുന്നു. അടുത്ത മാസം 10 വരെ ഈ വില നിലനില്‍ക്കുമെന്നാണ് സൗദിയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോ അറിയിച്ചുകഴിഞ്ഞു.
അന്താരാഷ്ര്ട വിപണിയിലെ വിലക്ക് അനുസരിച്ച് ഓരോ മാസവും സൗദി അരാംകോ കമ്പനി ആഭ്യന്തര മാര്‍ക്കറ്റിലെ വില തീരുമാനിക്കുകയാണ് ചെയ്യുന്നത്. അടുത്ത മാസവും ഈ രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടു ബമാകുന്നതെങ്കിൽ പ്രവാസികൾക്ക് എതിരായുള്ള കടുത്ത തീരുമാനങ്ങൾ സൗദി ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷകർ കരുതുന്നത്.