എയർ ഇന്ത്യ പണം വാങ്ങിയല്ലേ സർവ്വീസ് നടത്തുന്നത്, ഞങ്ങൾക്കും പണം വേണം; അവർ സൗജന്യത്തിനാണെങ്കിൽ ഞങ്ങളും തയ്യാർ: വിമാനം റദ്ദാക്കിയതിൽ വിശദീകരണവുമായി ഖത്തർ
എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരിൽ നിന്ന് പണം വാങ്ങിയാണ് സർവീസ് നടത്തുന്നതെന്നും പണം ഈടാക്കിയുള്ള സർവീസിന് തങ്ങളും തയാറാണെന്നും ഖത്തർ. വന്ദേഭാരത ദൗത്യത്തിലെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയതിൽ വിശദീകരണവുമായി ഖത്തർ രംഗത്തെത്തിയത്. ഇക്കാര്യം വ്യോമയാന മന്ത്രാലയത്തെ ഖത്തർ അറിയിച്ചതായാണ് സൂചന.
സാധാരണ ഇത്തരം വിമാന സർവീസുകളുടെ കൂലി അതാത് രാജ്യമാണ് ഏറ്റെടുക്കുന്നത്. എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നതെങ്കിൽ അതിന് ഖത്തർ എയർവേയ്സും തയാറാണെന്നാണ് അവർ മറുപടി നൽകിയിരിക്കുന്നത്.
ദോഹയിൽ നിന്നു തിരുവനന്തപുരത്തേക്ക് 181 പ്രവാസികളുമായി ഞായറാഴ്ച എത്തുമെന്നറിയിച്ചിരുന്ന യാത്രാ വിമാനമാണ് റദ്ദാക്കിയത്. ദോഹയിൽ വിമാനമിറങ്ങുന്നതിന് അനുമതി ലഭിക്കാത്തതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്. ചൊവ്വാഴ്ചയോടെ വിമാനം വരാൻ സാധ്യതയുണ്ട്.
15 ഗർഭിണികളും ഇരുപതു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരരാണ് ടിക്കറ്റെടുത്തിരുന്നത്.