കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറി വയനാട്
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് എട്ട് പേർക്ക് കൊവിഡ് ഭേദമായി. ഇവരിൽ ആറ് പേർ കണ്ണൂരിലും ഇടുക്കിയിൽ പേരുമാണ്.
സംസ്ഥാനത്ത് അവസാന മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു വയനാട് . പക്ഷെ അവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കേരളത്തില്‍ പുതിയ ഹോട്ട് സ്പോട്ടുകളില്ല. നിലവില്‍ 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇതില്‍ 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതർ ചികിത്സയിൽ ഉള്ളത് കണ്ണൂരാണ് 38 പേർ. ഇതില്‍ രണ്ട് പേർ കാസർകോട് സ്വദേശികളാണ്.
കോട്ടയം ജില്ലയില്‍ 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്. സംസ്ഥാനത്താകെ 96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു.