സർവകലാശാലകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിർദേശിച്ച് യു.ജി.സി; 2020-21ൽ സർവകലാശാല പരീക്ഷകൾ ഓൺലൈൻ ആയി നടത്തണം
ഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷകളുടെയും മറ്റും പുതിയ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു.ജി.സി വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇതനുസരിച്ച് പരീക്ഷകളുടെ സമയം മൂന്ന് മണിക്കൂറിൽ നിന്ന് രണ്ടുമണിക്കൂറാക്കി ചുരുക്കി. വാർഷിക പരീക്ഷ 50 മാർക്കിനാണ് നടത്തുക. ശേഷിക്കുന്ന 50 മാർക്ക് തൊട്ടുമുമ്പത്തെ സെമസ്റ്ററിലെ പരീക്ഷ സ്കോർ കണക്കാക്കി എടുക്കും. 2020-21ൽ സർവകലാശാല പരീക്ഷകൾ ഓൺലൈൻ ആയി നടത്തണമെന്നും നിർദേശമുണ്ട്.
ഈ വർഷം ആഗസ്റ്റ്-സെപ്റ്റംബറിൽ പുതിയ അക്കാദമിക വർഷം തുടങ്ങുേമ്പാൾ സർവകലാശാലകളും കോളജുകളും കോവിഡിനെതിരെ കൃത്യമായ പദ്ധതി ആവിഷ്കരിച്ചിരിക്കണം. വിദ്യാർഥികളുടെയും അധ്യാപകരുടെയും യാത്ര, താമസ വിവരങ്ങൾ രേഖപ്പെടുത്തൽ, സാമൂഹിക അകലം പാലിക്കൽ, വിർച്വൽ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തൽ തുടങ്ങിയവയാണിത്. ഹരിയാന സെൻട്രൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ആർ.സി. കുഹദ് ആയിരുന്നു കമ്മിറ്റി തലവൻ.
സിലബസിലെ 25 ശതമാനവും ഓൺലൈൻ ആയി തീർക്കണമെന്ന് കമ്മിറ്റി പറയുന്നു. ഭാവിയിലും ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനായുള്ള തയാറെടുപ്പുകൾ വേണം. അതിനായി അധ്യാപകർക്ക് ഓൺലൈൻ ഇടപെടലിൽ മതിയായ പരിശീലനം നൽകണം.ആഗസ്റ്റിൽ അഡ്മിഷൻ ജോലിയുടെ തയാറെടുപ്പുകൾ പൂർത്തിയാക്കണം. സീറ്റ് അലോട്മെൻറും മറ്റും സെപ്റ്റംബർ 30ഓടെ തീർക്കണം തുടങ്ങിയ കാര്യങ്ങളും നിർദേശങ്ങളിലുണ്ട്.