പരസ്പരം മാസ്ക് അണിയിച്ചും,കൈകളിൽ സാനിറ്റൈസർ പുരട്ടിയും, സാമൂഹിക അകലം പാലിച്ചും രണ്ട് മാതൃകാ വിവാഹങ്ങൾ
കോഴിക്കോട്: ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നേരത്തേ തീരുമാനിച്ച വിവാഹങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കുകയാണ് ജനങ്ങൾ. എന്നാൽ സർക്കാർ നിർദേശങ്ങൾ പാലിച്ച് ചെറിയതോതിൽ ചടങ്ങുകൾ നടത്തുന്നവരുമുണ്ട്. അത്തരത്തിൽ രണ്ടു വിവാഹങ്ങളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത്.
അമ്പലവളപ്പിൽ രവീന്ദ്രന്‍ -ജയലത ദമ്പതികളുടെ മക്കളായ രാഹുലും വിഷ്ണുവുമാണ് നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിവാഹം നടത്തിയത്.നിയന്ത്രണങ്ങള്‍ ശക്തമായതോടെ പത്രങ്ങളിലും സോഷ്യല്‍ മീഡിയ വഴിയും കല്യാണം മാറ്റിവെച്ചു എന്ന് പരസ്യം നല്‍കി.
എന്നാല്‍ വിവാഹം മാറ്റിവക്കാന്‍ ഇരു വീട്ടുകാരെയും പോലെ വിഷ്ണുവിനും രാഹുലിനും താല്‍പര്യമുണ്ടായിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹം നടന്നു. വ്യാഴാഴ്ച രാവിലെ 9.20 ന് രാഹലിന്റെയും വെള്ളിയാഴ്ച രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങളെല്ലാം പാലിച്ച്.
ലളിതമായി നടന്ന ചടങ്ങിന് ശേഷം രാഹുലിന്റെ കൈ പിടിച്ച് ആതിരയും വിഷ്ണുവിനൊപ്പം അശ്വതിയും വിവാഹ ജീവിതം ആരംഭിച്ചു. കല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിന്റെ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവര്‍ മാത്രം. കല്യാണ ചടങ്ങിനു മുന്‍പ് പരസ്പരം മാസ്ക് അണിയിച്ചും സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചീകരിച്ചും വരനും വധുവും വീണ്ടും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീര്‍വദിച്ചു.