വാട്സ്ആപ്പിലൂടെ എല്ലാവർക്കും ഫോർവേഡ് ചെയ്യാൻ വരട്ടെ: ഇനി ഒരേ സമയം ഒരു സന്ദേശം ഒരാൾക്കു മാത്രം
കൊറോണ വെെറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് നടപടിയുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ് ആപ്പ്. രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുമ്പോള്‍ തന്നെ തെറ്റായ പ്രചാരണങ്ങളും വ്യാപകമായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഈ പശ്ചാത്തലത്തിലാണ് വാട്ട്‌സ് ആപ്പിന്റെ ഇടപെടല്‍. ഒരേ സമയം ഒരു സന്ദേശം മാത്രം ഫോര്‍വേര്‍ഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
നേരത്തെ അഞ്ചോ അധിലധികമോ ആളുകളിലേക്ക് ഒരേ സമയം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുമായിരുന്നു. ഇതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് വാട്ട്‌സ് ആപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ പ്രതിമാസം ശരാശരി അമിതമായി സന്ദേശങ്ങള്‍ കൈമാറുന്ന 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തി വരുന്നത്.
ഒന്നിച്ച് സന്ദേശം കൈമാറാന്‍ ശ്രമിക്കുന്നവരുടെ അക്കൗണ്ടുകള്‍ക്കാണ് തടയിടുന്നതെന്നും വാട്ട്‌സ് ആപ്പ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ 40 കോടി ഉപയോക്താക്കളാണ് വാട്ട്‌സ് ആപ്പിന് ഉളളത്. നിലവില്‍ ഫോര്‍വേര്‍ഡ് ചെയ്ത സന്ദേശങ്ങളെ തിരിച്ചറിയാനുളള സാങ്കേതിക വിദ്യ വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഡബിള്‍ ആരോ എന്ന സാങ്കേതികവിദ്യയാണ് ഫോര്‍വേര്‍ഡഡ്്മെസേജുകള്‍ ആണെന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്. ഇത് വ്യക്തിപരമായ സന്ദേശങ്ങള്‍ അല്ല എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്.