മനുഷ്യ ജീവനെടുക്കുന്ന പിടിവാശിയുമായി കർണാടക;ചികിത്സ കിട്ടാതെ ഒരാൾകൂടി മരിച്ചു
കാസർഗോഡ്: അതിർത്തിയടച്ചിട്ട കർണാടകത്തിന്റെ നടപടിയെത്തുടർന്ന് ചികിത്സ കിട്ടാതെ ഇന്ന് ഒരാൾകൂടി മരണപ്പെട്ടു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാള്‍ മംഗളുരുവിലായിരുന്നു ചികിത്സ നടത്തിയിരുന്നത്.
ഇയാളുടെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല. നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടര്‍ന്ന് ഉപ്പളയിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതോടെ കാസര്‍കോഡ് ജില്ലയില്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 8 ആയി.അതേ സമയം മംഗളൂരു- കാസര്‍കോഡ് അതിര്‍ത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രതികരിച്ചത്. അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടി മാത്രമാണെന്നും കാസര്‍കോട് നിന്നുളള രോഗികളെ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദ്യൂരപ്പ വ്യക്തമാക്കി.