കൊവിഡ് ; ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ വേണമെന്ന ആവശ്യവുമായി നഴ്‌സിംഗ് സംഘടന സുപ്രീം കോടതിയില്‍

single-img
4 April 2020

ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തേടി സുപ്രീം കോടതിയെ സമീപിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ). രാജ്യത്തെ പല സംസ്ഥാനങ്ങളിലായി നഴ്‌സുമാരുള്‍പ്പടെ 50 ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് – 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എത്രയും വേഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

ഈ മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും മാര്‍ച്ച് 19ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ഇടക്കാല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും ഇന്ത്യയില്‍ കൊവിഡ് 19 മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ പോലും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.

ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യവും അശാസ്ത്രീയമായ രോഗീപരിചരണവും മൂലം നിരവധിയായ ആരോഗ്യ പ്രവര്‍ത്തകരാണ് അനുദിനം രോഗബാധിതരാകുന്നതെന്ന് യുഎന്‍എ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രികളില്‍ കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്കായി പ്രത്യേക താമസ സൗകര്യവും യാത്രാ -ഭക്ഷണ സൗകര്യങ്ങളും ഏര്‍പ്പെടുത്തുക, നഴ്‌സുമാരുള്‍പ്പടെയുള്ള വിവിധ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായ കൊറോണ ടെസ്റ്റിനും രോഗബാധിരായവര്‍ക്ക് സൗജന്യ ചികിത്സക്കും സൗകര്യങ്ങളൊരുക്കുക, ജോലിക്കിടയില്‍ രോഗം ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിനാവശ്യമായ സംരക്ഷണം നല്‍കുകതുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.