ലോക്ക് ഡൌൺ ദിനത്തിൽ പോലീസിന്റെ അഴിഞ്ഞാട്ടം; ആരോഗ്യപ്രവര്‍ത്തകരെ സഹായിച്ച ടൂറിസ്റ്റ് ഹോം ജീവനക്കാരന് ക്രൂരമര്‍ദ്ദനം
വയനാട് ലക്ഷ്വിൻ എന്ന ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനെ ലോക്ക് ഡൌൺ ദിനത്തിൽ പോലീസ് അകാരണമായി മർദ്ദിച്ചതിനെതിരെ പരാതി. വയനാട് എസ്പിക്കാണ് വാട്സ് ആപ്പിൽ സ്ഥാപന ഉടമ പരാതി നൽകിയത്. പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസേഴ്സ് രഞ്ജിത്തിൻ്റെ മൊഴി എടുത്തു.
26-27 അടിയേറ്റ രഞ്ജിത്തിൻ്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. 1 മാസം സമ്പൂർണ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചത്. പോലീസ് നടത്തിയ അഴിഞ്ഞാട്ടത്തിൽ പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും എസ്പിയെ വിളിച്ച് സംസാരിച്ചതായി സ്ഥാപനത്തിന്റെ ഉടമ ഷിജു വിൻസെന്റ് ഇ വാർത്തയോട് പറഞ്ഞു.
രണ്ട് ദിവസം മുൻപ് പുൽപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച് പുൽപ്പള്ളി ഹെൽത് ഇൻസ്പെക്ടർക്കും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കുമായി ഈ സ്ഥാപനം തുറന്നു കൊടുത്തും ആവശ്യമായ സഹായങ്ങൾ ചെയ്തും വരികയായിരുന്നു. ഇത്തരത്തിലുള്ള ആവശ്യത്തിലേക്ക് വന്നുപോകാറുള്ള മാനേജർ രഞ്ജിത്ത് ദാസിനെ പുൽപ്പള്ളി പോലീസ് ഇന്നലെ വൈകുന്നേരം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇയാള്‍ കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചെങ്കിലും, ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
“നീ രഞ്ജിത്തല്ലേടാ ” എന്ന് ആക്രോശിച്ചുള്ള മര്‍ദ്ദനം ഏതോ മുൻ വൈരാഗ്യം ഈ അവസരത്തിൽ തീർത്തതാണോ എന്ന് സംശയിക്കുന്നതായും ഷിജു പറയുന്നു. ഹോസ്പിറ്റലില്‍ കാണിച്ച ശേഷം ഏണീറ്റു പോലും നടക്കാനാവാതെ രഞ്ജിത്ത് വീട്ടിൽ കഴിയുകയാണ്. വിവരം അറിഞ്ഞപ്പോള്‍ സ്ഥാപനത്തിലെ മറ്റുള്ള ആറു ജീവനക്കാരും രാജിവെച്ചു.
24 റൂമുകളും, ഡോർമെറ്ററികളും മീറ്റിംഗ് ഹാളുമൊക്കെയുള്ള ഈ സ്ഥാപനം കഴിഞ്ഞ രണ്ട് പ്രളയ സമയങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗജന്യമായി വിട്ടു നൽകിയിട്ടുള്ളതാണ്. ഷിജു സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് വായിക്കാം.