മോഹന്‍ലാലിനെതിരെ കേസ്; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

single-img
25 March 2020

കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയിന്മേല്‍ നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തു എന്ന രീതിയിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. മോഹൻലാലിനെതിരെ കേസെടുത്തു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടെന്നും പക്ഷെ ഇതില്‍ വസ്തുതയില്ലെന്നും കമ്മിഷന്‍ പിആര്‍ഒ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

‘കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാൽ നടത്തിയ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സാധാരണ രീതിയിലുള്ള നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ എന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതകര്‍ഫ്യൂ ദിനത്തില്‍ നാം ക്ലാപ്പടിക്കുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അങ്ങിനെ ചെയ്യുന്നതിലൂടെ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. മോഹൻലാലിന്റെ പ്രസ്താവന അശാസ്ത്രീയമായ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി ദിനു എന്ന യുവാവാണ് പരാതി നല്‍കിയത്.