ഐപിഎല്ലിന് സാധ്യത മങ്ങി; ബി.സി.സി.ഐ ക്ക് നഷ്ടം 2000 കോടി

single-img
24 March 2020

മുംബൈ∙ കൊറോണ വൈറസ് ബാധ തീരാ തലവേദനയായി തുടരുന്നതിനിടെ ഈ വർഷത്തെ ഐപിഎൽ നടക്കാൻ സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മത്സര തുടക്കത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നവർ പോലും ഇപ്പോൾ പ്രതീക്ഷകളും അസ്തമിക്കുകയാണ്. ഈ മാസം 29ന് നടക്കേണ്ടിയിരുന്ന ഐപിഎൽ, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതുകൊണ്ടും ഫലമില്ലെന്ന അവസ്ഥയാണ്.

ഐപിഎല്ലിനേക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നു നിശ്ചയിച്ചിരുന്ന ഐപിഎൽ ഭരണസമിതിയുടെയും ടീം അധികൃതരുടെയും ടെലികോൺഫറൻസ് റദ്ദാക്കിയിട്ടുണ്ട്. ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന് (ബിസിസിഐ) മാത്രം ഏതാണ്ട് 2000 കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഓരോ ടീമുകൾക്കും സംഭവിക്കാൻ സാധ്യതയുള്ള വരുമാന നഷ്ടം 100 കോടിയിലേറെ രൂപ വീതം വേറെയും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിസിസിഐയിൽനിന്ന് ടീമുകൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയും വിരളമാണ്. ഇതിനെല്ലാം പുറമെയാണ് കളിക്കാർക്കുണ്ടാകുന്ന വരുമാന നഷ്ടം.

നേരത്തെ ഇന്ത്യ ദകഷിണാഫ്രിക്ക പരമ്പരയും ഉപേക്ഷിച്ചിരുന്നു. ജപ്പാൻ ഒളിംപിക്സും അടുത്ത വർഷത്തിലേക്ക് മാറ്റി വയ്ക്കുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.