കൊറോണ വെെറസിനെ തിരിച്ചോടിച്ച കേരള പൊലീസിൻ്റെ ലൂസിഫർ: ജിബിൻ സംസാരിക്കുന്നു
കൊറോണ വൈറസിനെ എതിരിടാൻ പാട്ടിന് ചുവടുവെച്ചുകൊണ്ടുള്ള ബ്രേക്ക് ചെയിനിന് പിന്നാലെ ഹ്രസ്വചിത്രവുമായി കേരളപൊലീസ് വീണ്ടുമെത്തി. കൊറോണ വൈറസ് അടുക്കലേക്ക് പാഞ്ഞെത്തുമ്പോൾ കൈകൾ ശുചിയാക്കിവെയ്ക്കേണ്ടതിന്റെ പ്രധാന്യം കേവലം രണ്ട് മിനുട്ട് നീളുന്ന ഹ്രസ്വചിത്രത്തിലൂടെ മനോഹരമായി പൊലീസ് ആവിഷ്കരിച്ചിരിക്കുകയായിരുന്നു. സംസ്ഥാനത്ത് ഹിറ്റായ ലൂസിഫർ എന് മോഹൻലാൽ ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനെയാണ് ഇതിനായി കൂട്ടുപിടിച്ചിരിക്കുന്നത്.
കൊറോണ പാഞ്ഞെത്തിയാലും ബ്രേക്ക് ദ ചെയിനിലൂടെ തടുക്കാം എന്ന സന്ദേശമാണ് ഹ്രസ്വ ചിത്രം നൽകുന്നത്. ഈ ഹ്രസ്വചിത്രവും ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കേരള പൊലീസിൻ്റെ സോഷ്യൽമീഡിയ സെല്ലാണ് ഈ വിഡിയോയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അതായത് നമ്മൾ സ്ഥിരം കാണുന്ന ട്രോൾ ടീം തന്നെ.
എഡിജിപി മനോജ് എബ്രഹാമിൻ്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഒരു ഒരു ചെറിയ ചിത്രമാണിതെന്നു ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്ന ജിബിൻ ജി നായർ ഇ-വാർത്തയോടു പറഞ്ഞു. അദ്ദേഹം തന്നെയാണ് ഈ ചിത്രം ഷൂട്ട് ചെയ്യുവാനും പുറത്തിറക്കാനുള്ള എല്ലാ സഹായസഹകരണങ്ങളും നിർദ്ദേശങ്ങളും തന്നതും.
`ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പശ്ചാത്തലത്തിൽ ജനങ്ങൾ മുഴുവനും ഭയചകിതരാണ്. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളെ ഭയപ്പെടാതെയുള്ള മുന്നറിയിപ്പുകൾക്കാണ് പ്രധാനം. കൊറോണ വൈറസിനെതിരെയുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യം ഇവിടെ പൂർത്തീകരിച്ചിരിക്കുന്നു. ഭയമല്ല പ്രതിരോധമാണ് ഇവിടെ ആവശ്യം എന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുക എന്നുള്ളതായിരുന്നു കേരള പോലീസ് ഈ വീഡിയോയിലൂടെ ലക്ഷ്യം വച്ചത്- ജിബിൻ പറയുന്നു.
ഒരു പരിധി വരെ ആ ലക്ഷ്യം വിജയിച്ചുവെന്നു പറയാം. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും പോലീസുകാരാണെന്നും ജിബിൻ വ്യക്തമാക്കി. അരുൺ വി ടി യാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് വിമൽ എന്ന പൊലീസ് ട്രോൾ ടീമിലെ അംഗമാണെന്നും ജിബിൻ വ്യക്തമാക്കി. രഞ്ജിത്ത് ക്യാമറയും സന്തോഷ്, ഹരി, വിഷ്ണുദാസ് തുടങ്ങിയവരും ഈ ചിത്രത്തിൻ്റെ ഭാഗമായിട്ടുണ്ട്.
സാനിറ്റൈസർ ഉപയോഗിച്ച് എങ്ങനെ വൃത്തിയായി കൈകഴുകണമെന്നാണ് ഈ വിഡിയോയിലും കാണിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ വിഡിയോ എത്തി നിമിഷങ്ങൾക്കകം വിഡിയോ തരംഗമാകുകയായിരുന്നു. ആദ്യ വിഡിയോ അന്തർദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. ഇതിനെ അനുകരിച്ച് ഹൈദരബാദ് ട്രാഫിക്ക് പൊലീസും നൃത്തച്ചുവടിലൂടെയുള്ള ബോധവത്കരണവുമായി എത്തിയിരുന്നു.