കാസര്‍കോട് ജില്ലയിൽ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 6, എറണാകുളം 5, പാലക്കാട് ഒന്ന്- എന്നിങ്ങിനെയാണ്രോഗം സ്ഥിരീകരിച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടുകൂടി ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44,390 പേരാണ് ഇപ്പോൾ കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് അതിൽ 44,165 പേർ സ്വന്തം വീടുകളിലും 225 പേർ ആശുപത്രിയിലുമാണ്.
ഇന്ന് മാത്രം 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3,436 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഒറ്റ ദിവസത്തില്‍12 പേർക്ക് രോഗം വന്നത് കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്നാണ്കാ ണിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയില്‍ വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വൈറസ് ബാധിച്ചത്. കാസര്‍കോട് ജില്ലയുടെ കാര്യം വിചിത്രമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി വൈറസ് ബാധിച്ചയാൾ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. ആ ദിവസം അവിടെ താമസിച്ച ശേഷം പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസർകോടെക്കും പോകുകയും പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.- മുഖ്യമന്ത്രി പറഞ്ഞു.
പിന്നീട് ഫുട്ബോൾ, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തു. അദ്ദേഹം ധാരാളം സഞ്ചരിച്ചു. കാസർകോട് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽ കാണുന്നത്. ജാഗ്രത വേണം എന്ന കാര്യം തുടര്‍ച്ചയായി അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്റെ വിനയാണിത്.
കാസർകോട് ജില്ലയിൽ അടുത്ത ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. ഇനിയുള്ള രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ജില്ലയിലെ ക്ലബുകൾ മുഴുവനായും അടയ്ക്കും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ.ഈ കാര്യങ്ങള്‍ ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.