56കാരിയോട് 26കാരന് പ്രണയം: യുവാവിനെക്കൊണ്ട് `അമ്മേ´ എന്നു വിളിപ്പിച്ച് ഏത്തമിടീപ്പിച്ച് പത്തനാപുരം സിഐ

single-img
16 March 2020

വാട്സ് ആപ്പിലൂടെ 56 കാരിയായ വിധവയ്ക്ക് നിരന്തരമായി പ്രണയാഭ്യർത്ഥന നടത്തിയ 26കരൻ പൊലീസ് സ്റ്റേഷൻ കയറി. നാലുവർഷത്തിനിടെ അശ്ളീല ചുവയുള്ള മൂന്നൂറോളം മെസേജുകളാണ് യുവാവ് സ്ത്രീക്ക് അയച്ചത്. ഒടുവിൽ 26 കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ സിഐ ചൂരൽ കൊണ്ടു തല്ലിയെന്നും റിപ്പോർട്ടുകളുണ്ട്. 

കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാൻ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ യൂണിഫോം അഴിച്ചുവച്ച് കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സി.ഐ അൻവറാണ് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി `ഗുണദോഷിച്ച’ത്. 

വീട്ടമ്മ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പത്തനാപുരം സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. മൊബൈലിൽ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സി.ഐ ഫോൺ പരിശോധിച്ചു. ഇഷ്ടമാണെന്നും കണ്ടാൽ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്ളീല സന്ദേശങ്ങൾ നിരവധിയുണ്ടായിരുന്നു. 



പരാതിക്കാരിയുടെ ഫോണിൽ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിക്കുകയും ഒന്ന് കാണണമെന്ന് പറയുകയുമായിരുന്നു. സ്ത്രീയെ കാണാൻ വേണ്ടിയെത്തിയ യുവാവിനെ  വഴിയിൽ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളിൽ പിടികൂടി സ്റ്റേഷനിലെത്തിച്ചു.

പരാതിക്കാരിയുടെ തയ്യൽക്കടയിൽ അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാൻ സ്ഥിരമായി എത്തുന്ന ആളായിരുന്നു യുവാവ്. കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിലായി സിഐക്കു മുന്നിൽ കരഞ്ഞതോടെ വീട്ടമ്മയുടെ മനസലിയുകയായിരുന്നു. 

തുടർന്ന് വീട്ടുകാരി പറഞ്ഞതനുസരിച്ച് പൊലീസ് കേസ് ചാർജ്ജ് ചെയ്തില്ല. കേസില്ലെങ്കിലും പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച് ഏത്തമിടാൻ സി.ഐ നിർദേശിച്ചു. യുവാവ് പലവട്ടം അമ്മേ എന്നുവിളിച്ചു മാപ്പ് പറഞ്ഞു.ഇനി ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതിനൊപ്പം ചൂരൽ ഉപയോഗിച്ച് യുവാവിന് തല്ലും നൽകിയതായാണ് റിപ്പോർട്ടുകൾ. തുടർന്ന് രണ്ടുപേരുടെ ജാമ്യത്തിലാണ് യുവാവിനെ വിട്ടയച്ചത്.