‘‘പ്രതികാരം അധികാരത്തിൻെറ നിർവചനമല്ല, ഞങ്ങളെയും കൊന്നേക്കൂ..’’ രാഷ്ട്രപതിയോട് നിർഭയ പ്രതികളുടെ കുടുംബം
ഡൽഹി: നിർഭയ പ്രതികളുടെ വധശിക്ഷാ ദിവസം അടുത്തിരിക്കെ രാഷ്ട്രപതിക്ക് കത്തെഴുതി പ്രതികളുടെ കുടുംബം. തങ്ങൾക്ക് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് കത്ത്. നിർഭയ കൂട്ടബലാത്സംഗ, കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെയും കുടുംബാംഗങ്ങളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകിയിരിക്കുന്നത്. പ്രായമായ മാതാപിതാക്കൾ, സഹോദരങ്ങൾ, കുറ്റവാളികളുടെ മക്കൾ എന്നിവരാണ് ദയാവധത്തിന് അനുമതി തേടിയിരിക്കുന്നത്.
“ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് ദയാവധത്തിന് അനുമതി നൽകണമെന്ന് ഇരയുടെ മാതാപിതാക്കളായ ഞങ്ങൾ അഭ്യർഥിക്കുന്നു. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയണം. നിർഭയ പോലെ മറ്റൊരു സംഭവം നടക്കില്ല. ഒരാൾക്ക് പകരം കോടതി അഞ്ചു പേരെ തൂക്കിക്കൊല്ലേണ്ടതില്ല.’’ -ഹിന്ദിയിലെഴുതിയ കത്തിൽ പറയുന്നു.
പൊറുക്കാനാവാത്ത ഒരു പാപവുമില്ലെന്നും കുടുംബം പറയുന്നു. പ്രതികാരം അധികാരത്തിൻെറ നിർവചനമല്ലെന്നും ക്ഷമിക്കുന്നതിൽ ശക്തിയുണ്ടെന്നും കത്തിൽ പറയുന്നു.നിർഭയ കേസിൽ വിനയ് ശർമ, അക്ഷയ് സിങ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിങ് എന്നിവരെ കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. ഈ മാസം 20ന് പുലർച്ചെ 5.30നാണ് വധശിക്ഷ നടപ്പാക്കുക.