കൊറോണ ബാധിച്ച രോഗിയുമായി ആശുപത്രിയിലേക്കു പോയ ആംബുലൻസ് ഡ്രെെവറെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
കൊറോണ ബാധിച്ച രോഗിയുമായി ആശുപത്രിയിലേക്കു പോയ ആംബുലൻസ് ഡ്രെെവറെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കോവിഡ്-19 വൈറസ് ബാധിച്ച വെള്ളനാട് സ്വദേശിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവറെയാണ് തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഊളംപാറയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് പ്രത്യേകം സജ്ജമാക്കിയ അതീവ സുരക്ഷാ വാര്‍ഡില്‍ തിരുവനന്തപുരം സ്വദേശിയായ 46 വയസുകാരനെ പ്രവേശിപ്പിച്ചത്. ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ക്ക് നേരത്തെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രിയിൽ വച്ച് മാനസികപ്രശ്നങ്ങള്‍ കാട്ടിയ ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നു കാട്ടി ജനറല്‍ ആശുപത്രി അധികൃതര്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനു കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്നു മാനസികാരോഗ്യകേന്ദ്രത്തില്‍ ഒപിക്കു സമീപമുളള ഐസി യൂണിറ്റിനെ പ്രത്യേക വാര്‍ഡാക്കി മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം വെള്ളനാട് സ്വദേശിക്കു കോവിഡ് ബാധയുണ്ടെന്ന് ആലപ്പുഴ വൈറോളജി ലാബ് സ്ഥിരീകരിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെയാണു ഡ്രൈവര്‍ക്ക് അസ്വസ്ഥത വര്ധിച്ചത്െന്നാണ് സൂചന. ഇയാള്‍ ആശുപത്രി സൂപ്രണ്ട് എന്‍ അനില്‍കുമാര്‍, ഡോ. പ്രീതി, ഡോ. അരുണ്‍ ബി നായര്‍ എന്നിവരുടെ പ്രത്യേക നിരീക്ഷണത്തിലാണ്.