പാലാരിവട്ടം പാലം അഴിമതിക്കേസ്; അട്ടിമറി നടത്തിയ ഡി.വൈ.എസ്.പിക്കും സി.ഐക്കും സസ്പെൻഷൻ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കും ഇടനിലക്കാരനായ സിഐക്കും സസ്പെൻഷൻ. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പി ആർ അശോക് കുമാറിനെയും ഫോർട്ട് സിഐ കെ കെ ഷെറിയെയുമാണ് സസ്പെൻ്റ് ചെയ്തത്. സസ്പെൻ്റ് ചെയതവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു.
കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉൾപെടെയുള്ള ആരോപണവിധേയരെ സഹായിക്കുന്ന രീതിയിൽ ഇവർ പ്രവർത്തിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. ഇതേതുടർന്ന് ഷെറിക്കിനെ സ്ഥലം മാറ്റിയിരുന്നു. ഷെറിക്ക് ഇപ്പോൾ തിരുവനന്തപുരം ഫോർട്ട് സി.ഐ ആണ്. തുടക്കത്തിൽ ഇവർ തയാറാക്കിയ അന്വേഷണ റിപ്പോർട്ടും ആരോപണ നിഴലിലായിരുന്നു. കേസന്വേഷണത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച കോഴിക്കോട് വിജിലൻസ് എസ്.പി ശശിധരൻ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
വിജിലൻസ് കോ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് വിജിലൻസ് യൂണിറ്റ് എസ്പി ശശിധരൻ നടത്തിയ രഹസ്യ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ പ്രതികളിൽ നിന്ന് പണം സ്വീകരിച്ചിട്ടുള്ളതായി സംശയിക്കുന്നതായി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻറ് ചെയ്തവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്.