കുവൈത്ത് ദിനാര്‍ 239, സൗദി റിയാല്‍ 19.50, യുഎഇ ദിര്‍ഹം 20: പക്ഷേ സന്തോഷമില്ലാതെ പ്രവാസികൾ
ഇന്ത്യയിൽ കൊറോണ വൈറസ് ബാധ രാജ്യത്തും പിടിമുറുക്കിയ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം വലിയ രീതിയിൽ ഇടിയുന്നു. ഡോളറിനെതിരെ 75 രൂപ എന്ന നിലയിലേക്കാണ് വിനിമയ നിരക്ക് ഉഉയർന്നത്. അതേസമയം രൂപയുടെ മൂല്യശോഷണം ഗൾഫിലെ പ്രവാസികൾക്ക് ഗുണകരമാകുകയാണെങ്കിലും ഗൾഫ് രാജ്യങ്ങളിൽ കൊറോണ പടർന്നു പിടിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ അത് എത്രകാലത്തേക്കാണെന്നുള്ളത് പ്രതിസന്ധി വരുത്തിവച്ചിരിക്കുകയാണ്.
നാട്ടിലേക്ക് പ്രവാസികൾ പണം അയക്കുന്നത് വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൾഫ് കറൻസികളുമായുളള വിനിമനിരക്കിൽ രൂപയ്ക്ക് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 190 രൂപയ്ക്ക് മുകളിലാണ് ഒരു ഒമാൻ റിയാലുമായുളള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്. പ്രവാസികള്‍ ഏറ്റവുമധികം ഉളള രാജ്യങ്ങളില്‍ ഒന്നായ യുഎഇയുടെ കറന്‍സിയായ ദിര്‍ഹത്തിന്റെ മൂല്യവും ഉയര്‍ന്നിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. അതായത് ഒരു യുഎഇ ദിര്‍ഹത്തിന് 20 രൂപ നല്‍കണം.
സൗദി റിയാല്‍ 19.50, കുവൈത്ത് ദിനാര്‍ 239 എന്നിങ്ങനെയാണ് ഗള്‍ഫ് മേഖലയില്‍ നിന്നുളള മറ്റു പ്രധാനപ്പെട്ട നിരക്കുകള്‍. മറ്റു ഗള്‍ഫ് കറന്‍സികളെ അപേക്ഷിച്ച് ഏറ്റവുമധികം മൂല്യമുളള കുവൈത്ത് ദിനാറിൻ്റെ ഒരു കറന്‍സിക്ക് 239 രൂപ നല്‍കണമെന്നുള്ള അവസരം പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍.
കൊറോണ വൈറസ് ബാധ ലോക സാമ്പത്തിക വ്യവസ്ഥയെ പിടിച്ച് കുലുക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ചൈനയിലെ കയറ്റുമതിയെ വൈറസ് സാരമായി ബാധിച്ചിട്ടുണ്ട്. കയറ്റുമതി കുറഞ്ഞതോടെ ഉൽപാദനത്തിലും വൻ കുറവാണുണ്ടായത്. മറ്റ് നിരവധി രാജ്യങ്ങളുടെ കയറ്റുമതിയെയും കൊറോണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സൗദി അറേബ്യ ഏറ്റവുമധികം വിദേശ നാണ്യം ലഭിക്കുന്ന ഉംറ പോലുള്ള ചടങ്ങുകൾ നിർത്തി വച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജോലി സ്ഥിരതയും മറ്റും പ്രവാസികൾക്ക് ആശങ്ക ഉയർത്തുന്നുണ്ട്. കൂടുതൽ നല്ല നിരക്കിനായി കാത്തിരിക്കുന്ന പ്രവാസികൾ ഗൾഫ് മേഖലയിൽ നിരവധിയുണ്ട്. അഎന്നാൽ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്നത്തെ സാഹചര്യം പ്രയോജനപ്പെടുത്താനാണ് സാമ്പത്തിക രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നത്.
ഗൾഫ് രാജ്യങ്ങളുടെ അവസ്ഥ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എന്തു സംഭവിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും വൻ മാന്ദ്യത്തിന് കാരണമാവുമെന്നും വിദഗ്ധർ പറയുന്നു. മൊത്തം ഉൽപാദനവും കയറ്റുമതിയും കുറയുമ്പാഴും എണ്ണ വില കുറയുന്നു എന്ന ആശ്വാസം മാത്രമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കുള്ളത്. മൊത്തം സാമ്പത്തിക വ്യവസ്ഥകൾ വെല്ലുവിളികൾ നേരിടുമ്പാൾ ഏറ്റവും നല്ല നിക്ഷപമായി സ്വർണം കണക്കാക്കപ്പെടുന്നത് സ്വർണവില കൂടാനും കാരണമാക്കിയിട്ടുണ്ട്.