പണ്ട് ഞങ്ങൾക്ക് അപേക്ഷ അയക്കുവാനുള്ള പ്രായവും യോഗ്യതയുമില്ലായിരുന്നു: ഇന്ന് എഴുത്തുപരീക്ഷ പാസ്സായി, നാളെ അഭിമുഖത്തിലും ജയിക്കും: കെ സുരേന്ദ്രൻ
കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ദ്വി മുന്നണി രാഷ്ട്രീയത്തിന് അറുതി വന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ഒ.രാജഗോപാൽ കേരള നിയമസഭയിലേക്ക് ഭാഗ്യംകൊണ്ടു മാത്രം കടന്നുവന്നതല്ലെന്നും സംസ്ഥാനത്തൊട്ടാകെ ഇരുമുന്നണികൾക്കും ബദലായി ബി.ജെ.പിയിൽ ജനം വിശ്വാസമർപ്പിച്ചു വരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിനു പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുമുന്നണികൾക്കും ബദലെന്ന രീതി നേമത്ത് ഞങ്ങൾക്ക് പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പലയിടങ്ങളിലും ഞങ്ങൾ തൊട്ടുപിറകിലുണ്ടായിരുന്നു. അന്തിമമായ വിജയം ഞങ്ങൾക്ക് തന്നെയാണ്. ചിലരെ കുറച്ചു കാലത്തേക്ക് പറ്റിക്കാം. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ല- കെ സുരേന്ദ്രൻ പറയുന്നു.
കളക്റ്റീവ് ലീഡർഷിപ്പ് ആണ് ബിജെപിയുടെ പ്രത്യേകതയെന്നും പാർട്ടി ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയല്ല അത് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പാർട്ടി നേതൃത്വത്തിലേക്ക് വരാൻ കുടുംബമഹിമയോ പണസ്വാധീനമോ ആവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിബദ്ധതയും സമർപ്പണമനോഭാവവുമാണ് വേണ്ടത്. ജനങ്ങളെ പൊട്ടൻ കളിപ്പിക്കുന്ന ഇരുമുന്നണികളുടെയും യഥാർത്ഥ മുഖം ഞങ്ങൾ ജനങ്ങളിലെത്തിക്കും. അതാണ് ആക്ഷൻ പ്ലാൻ.നെഗറ്റീവ് വോട്ടുകൊണ്ടാണ് കേരളത്തിൽ ഇവർ അധികാരത്തിൽ തുടരുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപി വളർന്നുകഴിഞ്ഞുവെന്നും പണ്ട് ഞങ്ങൾക്കപേക്ഷ അയ്ക്കാനുള്ള പ്രായവും യോഗ്യതയുമുണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എന്നാൽ . ഇന്ന് ഞങ്ങൾ എഴുത്ത് പരീക്ഷ പാസായി. നാളെ ഞങ്ങൾ അഭിമുഖത്തിലും ജയിക്കും- സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
രണ്ടുപേരും പരസ്പരം സഹകരിച്ച് മാറി മാറി ഭരിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശരിക്കും കേരളത്തിൽ നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ് ആണ്.ഇവർക്ക് ബദലാവാൻ ഞങ്ങൾക്ക് കഴിയുമോ എന്ന സംശയം ജനങ്ങൾക്കുണ്ടായിരുന്നുവെങ്കിലും ഇന്നത് മാറിയശന്നും സുരേന്ദ്രൻ പറഞ്ഞു.