ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് വിജയം; അണ്ടർ 19 ലോകകപ്പില്‍ മുത്തമിട്ട് ബംഗ്ല കുട്ടി കടുവകൾ
പൊച്ചെഫെസ്‌ട്രൂം: അണ്ടർ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് വിശ്വകപ്പിൽ മുത്തമിട്ട് ബംഗ്ല കുട്ടി കടുവകൾ ഇരുടീമുകളും പരസ്പരം വര്‍ധിത വീര്യത്തോടെ പോരാടിയ മത്സരത്തില്‍ ഇന്ത്യന്‍ വെല്ലുവിളി മറികടന്നാണ് ബംഗ്ലാദേശിന്റെ അണ്ടര്‍ 19 കന്നി ലോകകപ്പ് കിരീടം. മഴ നിയമപ്രകാരം 46 ഓവറിൽ വിജയലക്ഷ്യം 170 റണ്‍സായി നിശ്ചയിച്ച മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ബംഗ്ലദേശിന്റെ വിജയം.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 177 റണ്‍സിന് പുറത്താക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങി കൂട്ടത്തകര്‍ച്ചക്കിടയിലും പിടിച്ച് നിന്ന യശ്വസി ജയ്‍സ്വാള്‍ ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ നേടികൊടുത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയും റണ്‍ വിട്ടുകൊടുക്കാതെയും ബംഗ്ലദേശ് ബോളർമാർ ഇന്ത്യയെ ചെറിയ സ്കോറിലേക്ക് ഒതുക്കുകയായിരുന്നു.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മികച്ച ബംഗ്ലദേശിന് തുടക്കമാണ്ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ 50 റൺസ് കൂട്ടിച്ചേർത്തു. ബംഗ്ലദേശ് ഓപ്പണർ പര്‍വേസ് ഹുസൈൻ എമൻ (42 പന്തിൽ 25) പരുക്കേറ്റതിനെ തുടർന്ന് ഗ്രൗണ്ട് വിട്ടു. തൻസിദ് ഹസനെ കാർത്തിക് ത്യാഗിയുടെ കൈകളിലെത്തിച്ച് രവി ബിഷ്ണോയ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ബംഗ്ലദേശ് പതറുന്ന കാഴ്ചയായിരുന്നു പിന്നീടു കണ്ടത് മഹമൂദുൽ ഹസൻ ജോയ്, തൗഹിദ് ഹൃദോയ്, ഷഹദത് ഹുസൈൻ തുടങ്ങിയ താരങ്ങൾ രവി ബിഷ്ണോയുടെ പന്തുകൾ നേരിടാൻ സാധിക്കാതെ കൂടാരം കയറി. ഇതോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസവും തിരികെ ലഭിസിച്ചെങ്കിലും വിജയം ബംഗ്ലാദേശിനോടൊപ്പം നിൽക്കുകയായിരുന്നു
നോക്കിലും വാക്കിലും ഇന്ത്യ– ബംഗ്ലദേശ് താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതും ഫൈനലിലെ കാഴ്ചയായി.മത്സരത്തിന്റെ തുടക്കം മുതലെ ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ വാക് പോരില്‍ ഏര്‍പ്പെട്ടിരുന്നു.കന്നിക്കിരീടത്തില്‍ മുത്തമിട്ടശേഷം ഇന്ത്യന്‍ താരങ്ങളുമായി ബംഗ്ലാദേശ് താരങ്ങള്‍ കൈയാങ്കളിക്കൊരുങ്ങിയതും നല്ലൊരു മത്സരത്തിന്റെ നിറം കെടുത്തി.ഇന്ത്യന്‍ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമാണ് ബംഗ്ലാദേശ് വിജയം ആഘോഷിച്ചത്.അമ്പയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.മത്സരശേഷം ഗ്രൗണ്ടില്‍ നടന്ന സംഭവങ്ങളില്‍ ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലി ഖേദം പ്രകടിപ്പിച്ചു.