മലാലയ്ക്ക് നേരെ വെടിയുതിര്‍ത്ത തീവ്രവാദി ജയില്‍ചാടി

single-img
7 February 2020

ലാഹോര്‍ : സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ച മലാല യൂസഫ്‌സായിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത താലിബാന്‍ തീവ്രവാദി എഹ്സാനുള്ള എഹ്സാന്‍ പാകിസ്ഥാനിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു.സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലാണ് തീവ്രവാദി ജയിലിൽ നിന്ന് രക്ഷപ്പെട്ടതായി പരാമർശിക്കുന്നത്.

2012ല്‍ പാകിസ്ഥാനിലെ സ്വാറ്റ് വാലിയില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനെ കുറിച്ച് ക്യാമ്പയിന്‍ നടത്തുന്നതിനിടെയാണ് മലാലയ്ക്ക് നേരെ ആക്രമണമുണ്ടായത്. 2014ല്‍ പെഷാവാര്‍ സ്കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132 വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസിലും ജയിലിൽ നിന്ന് രക്ഷപ്പെട്ട എഹ്സാനുള്ള എഹ്സാന്‍ പ്രതിയാണ് .

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ താന്‍ രക്ഷപെട്ടതായി എഹ്സാന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. 2017ല്‍ കീഴടങ്ങിയപ്പോള്‍ പാകിസ്ഥാനിലെ സുരക്ഷാ ഏജന്‍സികള്‍ തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍, അവര്‍ ആ കരാര്‍ തെറ്റിച്ച് തന്‍റെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയും ജയിലിലാക്കി. ഇതോടെയാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നും പുറത്തു വന്ന ഓഡിയോ ക്ലിപ്പിൽ എഹ്സാന്‍ പറയുന്നു. എന്നാൽ എഹ്സാന്‍ ജയില്‍ ചാടിയത് സംബന്ധിച്ച് പാകിസ്ഥാനിലെ സുരക്ഷാ ഏജന്‍സികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.