സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ ഭേദ ചിന്തയില്ലാതെ പദ്ധതികൾ നടപ്പിലാക്കി: പിണറായി വിജയൻ
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ ഭേദ ചിന്തയില്ലാതെയാണ് കേരളാ സർക്കാർ പദ്ധതികൾ നടപ്പിലാക്കിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയിൽ 10 മുതല്‍ 15 വര്‍ഷം വരെ സമയമെടുത്ത് പൂര്‍ത്തിയാകുന്ന ജോലികളാണ് നാല് വര്‍ഷം കൊണ്ട് ഇടത് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതെന്നും കേരള നിര്‍മ്മിതിയുടെ കാസര്‍കോട് പതിപ്പിന്റെ ഉദ്ഘാടനം കാസര്‍കോട് നിര്‍വഹിച്ച് സംസാരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശം വികസിപ്പിക്കുകയല്ല, മറിച്ച് നാടിനാകെ വികസനം കൊണ്ടുവരുന്ന ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണയായിവടക്കൻ ജില്ലകൾ അവഗണിക്കപ്പെടുന്നുവെന്ന പരാതി എല്ലാ കാലത്തും ഉണ്ടായിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ഇടത് സര്‍ക്കാര്‍ ആ വിവേചനം കാട്ടിയിട്ടില്ല. കേരളത്തിലെ എല്ലാ നാടുകളിലും ഒരേ പോലെയാണ് വികസന പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കിയത്.
വികസനം എന്ന് പറഞ്ഞാൽ വമ്പൻ പദ്ധതികള്‍ മാത്രമല്ല. നമ്മുടെ സമൂഹത്തിലെ എല്ലാ തട്ടിലെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സ്വപ്ന പദ്ധതിയായ മലയോര ഹൈവേ ഈ വര്ഷം പൂർത്തിയാക്കുമെന്നും തീരദേശ ഹൈവേ ഈ വര്ഷം സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.