പി ജയരാജനെതിരായ വധഭീഷണിയില്‍ കോടതിയില്‍ മാപ്പ് പറഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍
സിപിഎം നേതാവായ പി ജയരാജനെതിരെ വധഭീഷണി യുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകന്‍ മാപ്പ് കോടതിയിൽ പറഞ്ഞു. ഇതിനെ തുടർന്ന് കേസ് ഒത്തുതീർന്നു. മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു ആണ് മഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ വച്ച് മാപ്പ് പറഞ്ഞത്.
കേസ് പരിഗണിക്കുമ്പോൾ പരാതിക്കാരനായ പി ജയരാജനും കോടതിയിൽ ഹാജരായിരുന്നു.ഇന്ന് കോടതിയിൽ മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചപ്പോൾ താന്‍ നിരുപാധികം മാപ്പുപറയുന്നുവെന്ന് അപ്പു അറിയിക്കുകയായിരുന്നു. തനിക്ക് തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞു.
ഇതിനെത്തുടർന്ന് പ്രതി തെറ്റ് മനസിലാക്കി ആത്മാര്‍ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരാജന്‍ കോടതിയെ അറിയിക്കുകയായിരുന്നു. 2016 നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ആര്‍എസ്എസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച പ്രദര്‍ശനം നോക്കികാണുന്ന പടം പി ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഈ ചിത്രത്തിന്റെ താഴെ പ്രതി വധഭീഷണി മുഴക്കി കമന്റിടുകയായിരുന്നു. അതിൽ പി ജയരാജന്‍ ഡിജിപി മുമ്പാകെ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.