നിലപാട് കടുപ്പിച്ച് ശിവസേന; മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാരാഷ്ട്രയില്‍ തങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിയ ആവശ്യങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോയുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് ശിവസേന നിലപാട് സ്വീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
അവസാന അടവായി ആര്‍എസ്എസിനെ രംഗത്തിറക്കിയുള്ള ബിജെപിയുടെ ചര്‍ച്ചകളും ഫലം കാണാതെ വന്നതോടെ മഹാരാഷ്ട്രയിൽ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിൽ നിന്ന് പിന്മാറുകയും ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു.
തന്റെ രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഫഡ്നവിസ് തങ്ങളുടെ സര്‍ക്കാര്‍ ഇരുന്നപ്പോഴുള്ള വികസന നേട്ടങ്ങൾ ആവര്‍ത്തിച്ചു. ഇതുവരെ ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം ശിവസേനയുടെ വാദങ്ങൾ തള്ളി.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഒരിക്കലും ശിവസേനയ്ക്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനാ നേതാവ്ഉദ്ദവ് താക്കറെയുമായി പല തവണ ചർച്ച നടത്താൻ ശ്രമിച്ചെന്ന് പറഞ്ഞ ബിജെപി നേതാവ് ഉദ്ദവ് ഒരിക്കലും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി.
ഇതിനായി അദ്ദേഹത്തെ പല തവണ ഫോണിൽ വിളിക്കുകയും നേരിട്ട് കാണാൻ ശ്രമിച്ചുവെന്നും എന്നാല്‍ ഉദ്ദവിന്റെ നിലപാട് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും മുന്നണിയായി മത്സരിച്ചിട്ടും സർക്കാർ രൂപീകരിക്കാൻ സേന ചർച്ച നടത്തിയത് പ്രതിപക്ഷ പാര്‍ട്ടികളുമായി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയ്ക്ക് മുന്നില്‍ ശിവസേന ഉയര്‍ത്തിയ പ്രകോപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വരും വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ദേവേന്ദ്ര ഫഡ്നവിസിനോട് ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നവിസിന് കാവൽ മുഖ്യമന്ത്രിയായി തുടരാൻ സാവകാശം ഉള്ളത്.നിലവില്‍ എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങിയിട്ടുണ്ട്.