ഗുജറാത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാങ്ങുന്നത് 191 കോടി രൂപയുടെ ഇരട്ട എഞ്ചിന്‍ വിമാനം
ഗുജറാത്ത് സർക്കാർ സംസ്ഥാനത്തെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ വിഐപികള്‍ക്ക് സഞ്ചരിക്കാനായി 191 കോടി രൂപയുടെ ഇരട്ട എഞ്ചിന്‍ ‘ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650’ വിമാനം വാങ്ങാൻ ഒരുങ്ങുന്നു. ഈ വിമാനം അടുത്ത രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇതിൽ ഒരേസമയം 12 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 7000 കിലോമീറ്ററായിരിക്കും ഫ്ലയിംഗ് റേഞ്ച്. മണിക്കൂറില്‍ 870 കിലോമീറ്റര്‍ വേഗതയിൽ വരെ വിമാനം സഞ്ചരിക്കും. വിമാനം വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അജയ് ചൗഹാന്‍ പറഞ്ഞു.
നിലവിൽ ബീച്ക്രാഫ്റ്റ് സൂപ്പര്‍ കിംഗ് ഗണത്തിലുള്ള വിമാനമാണ് മുഖ്യമന്ത്രിക്കും വിഐപികള്‍ക്കും സഞ്ചരിക്കാനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തിൽ കഴിഞ്ഞ 20 വര്‍ഷമായി ഈ വിമാനമാണ് ഉപയോഗിക്കുന്നതെന്നും അഞ്ച് വർഷങ്ങൾക്ക് മുൻപാണ് പുതിയ വിമാനത്തിന്‍റെ നിര്‍ദേശം വന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഇപ്പോൾ മുഖ്യമന്ത്രിയുടെ ദീര്‍ഘദൂര യാത്രക്ക് സ്വകാര്യ വിമാനം വാടകക്കെടുക്കുന്നത് വഴി മണിക്കൂറിന് ഒരുലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഈ ചെലവ് ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നും അധികൃതര്‍ പറഞ്ഞു.