കൂടത്തായി: ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പിതാവിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തു
കൂടത്തായി കൂട്ടകൊലപാതകങ്ങളിൽ ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും ഇന്ന് പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇതിൽ ഷാജുവിനെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ സഖറിയാസിനെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്.
കോഴിക്കോട് വടകര തീരദേശ സിഐ ബികെ സിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സഖറിയാസിനെ ചോദ്യം ചെയ്തത്. ഏകദേശം രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഷാജുവിനെ പിന്നീട് പോലീസ് വിട്ടയച്ചു.
കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് പോലീസ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.ഇരുവരെയും കൂടാതെ കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറും ഇന്ന് എസ്പി ഓഫീസില്‍ മൊഴി നല്‍കാനെത്തി. പോലീസ് നോട്ടീസ് നല്‍കിയതനുസരിച്ചാണ് കൃഷ്ണകുമാര്‍ കട്ടപ്പനയില്‍ നിന്നും വടകരയിലെത്തിയത്. കൊലചെയ്യപ്പെട്ട റോയിക്ക് താന്‍ ഏലസ് നല്‍കിയോ എന്നറിയാനാണ് വിളിപ്പിച്ചതെന്നും എന്നാല്‍ റോയിയുടെ ശരീരത്തിലുള്ള ഏലസ് തന്നെ കാണിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.