കോളേജിന്റെ വളപ്പിലേക്ക് പോലും കയറരുത്; ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം
23 September 2019
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ശക്തമായ ഉപാധികളോടെയാണ് ഇരുവർക്കും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരു യൂണിവേഴ്സിറ്റി കോളേജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി പറയുന്നു.
ജൂലൈ ആദ്യആഴ്ചയായിരുന്നു യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്.
യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്. കോളേജ് കാന്റീനിൽ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.