കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി; ഹൃദ്രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ച രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

single-img
4 September 2019

വെള്ളറട : ഹൃദ്രോഗിയായ നിരപരാധിയെ കള്ളക്കേസിൽ കുടുക്കി മൂന്നാം മുറ പ്രയോഗിച്ചെന്ന പരാതിയിന്മേൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

പ്രതിയെന്ന് സംശയിച്ചു പിടികൂടിയ ചെറിയകൊല്ലം സ്വദേശി റെജിനെയാണ് 21 ദിവസം ജയിലിലടച്ചത്. തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി അജിത്കുമാര്‍, കൊല്ലം പുത്തൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി എടുത്തത് .

വെള്ളറട സ്റ്റേഷനില്‍ ജി. അജിത്കുമാര്‍ സിഐ യും ടി വിജയകുമാര്‍ എസ്‌ഐയും ആയിരുന്ന കാലത്താണ് റെജിനെ അറസ്റ്റു ചെയ്യുന്നത്. പിന്നീട് കള്ളക്കേസില്‍ കുടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

പൊലീസ് കസ്റ്റഡിയിലിരിക്കെ ആരോഗ്യ നില വഷളായ റെജിനെ സര്‍ക്കാര്‍ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.

2017 ഒക്ടോബര്‍ 6 നാണ് റെജിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന റെജിനെ ചോദ്യം ചെയ്യാൻ വേണ്ടി സ്റ്റേഷനിൽ വിളിച്ചു വരുത്തുകയായിരുന്നു.
വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച്  ഇത് നീയല്ലേ എന്ന് എസ്ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടൻ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേർന്ന് മർദിച്ചു. 

തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലും ഇടിമുറികളിലുമിട്ട് പൊലീസ് റജിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ണിലും സ്വകാര്യ ഭാഗത്തും മുളക് അരച്ചുപുരട്ടുകയും കയ്യിലേയും കാലിലെയും നഖത്തില്‍ മൊട്ടു സൂചി കയറ്റിയായിരുന്നു മര്‍ദ്ദനം.

കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിൻെറ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും,  തോലടി ജംക്‌ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത  1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മർദനമെന്ന് റജിൻ പറയുന്നു.

പ്രസ്തുത കേസുകളുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യത്തിൽ ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾക്ക് റജിൻെറ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. താന്‍ ഹൃദ്രോഗിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും പോലീസ് അത് ചെവികൊണ്ടില്ലെന്നും മര്‍ദ്ദനത്തിനിടയില്‍  പല തവണ ബോധരഹിതനായെന്നും റെജിന്‍ പറയുന്നു. അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു. 

മോഷണ വാര്‍ത്തയും അറസ്റ്റും അറിഞ്ഞതോടെ റെജിന്‍ ജോലി ചെയ്തിരുന്ന പുളിയറക്കോണത്ത് പ്രവര്‍ത്തിക്കുന്ന ടെറുമോ പെന്‍പോള്‍ സ്ഥാപനത്തില്‍ നിന്ന് റെജിനെ പിരിച്ചുവിട്ടു .

കള്ളക്കേസിൽ കുടുക്കിയവർക്കെതിര സർക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും  റജിൻ പരാതിനൽകി. തുടർന്ന് സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്.