മലപ്പുറം അയ്യപ്പക്ഷേത്രം ആക്രമിച്ച രാമകൃഷ്ണനെ പൊലീസ് പിടികൂടി: പ്രതിയുടെ ലക്ഷ്യം മതസ്പർദ്ധ വളർത്തൽ

single-img
30 August 2019

വളാഞ്ചേരി: മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സികെ പാറ സ്വദേശി കുരുത്തുവില്ലിങ്ങൽ രാമകൃഷ്ണനാണ് അറസ്റ്റിലായത്.

പ്രദേശത്ത് മതസ്പർദ്ധ വളർത്തുന്നത് ലക്ഷ്യമിട്ടാണ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി വളാഞ്ചേരി എസ്എച്ച്ഒ ഇവാർത്തയോട് പറഞ്ഞു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 295 എ എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജന്‍ രാജനെ ഈ കേസിൽ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. രാമകൃഷ്ണനോടൊപ്പം ജോലി ചെയ്യുന്ന രാജനോട് അയാൾ ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ എന്നറിയാനാണ് രാജനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് വളാഞ്ചേരി എസ്എച്ച്ഒ അറിയിച്ചു.

ആഗസ്റ്റ് 27ന് രാത്രിയായിരുന്നു സി.കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

ക്ഷേത്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.