ജൂറി എന്നത് ഒരു പാര്‍ട്ടിയുടെ കാലാള്‍പടയായി മാറി; ദേശീയ ചലച്ചിത്രപുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു: അടൂര്‍
രാജ്യത്തെ സിനിമാ മേഖലയിലെ കേന്ദ്രസർക്കാർ നൽകുന്ന അംഗീകാരമായി ദേശീയ ചലച്ചിത്രപുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇപ്പോൾ ദേശീയ പുരസ്‌കാര നിര്‍ണയത്തില്‍ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.‘പുരസ്‌ക്കാര നിർണ്ണയ ജൂറി ഒരു പാര്‍ട്ടിയുടെ കാലാള്‍പടയായി മാറി. അവരാണ് ആര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്.’
കഴിഞ്ഞ വാരം ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി അടൂര്‍ ഉള്‍പ്പെടെ 49 ഓളം പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെ അടൂരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ‘ജയ് ശ്രീറാം’ എന്ന വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന.
ഈ സമയം അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് അടൂരിന്റെ ഇന്നത്തെ പ്രസ്താവനയും.