താജ് മഹലിൽ ആരതി നടത്തുമെന്ന് ശിവസേനയുടെ ഭീഷണി; സൈനിക സുരക്ഷ വർദ്ധിപ്പിച്ചു


ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ ഇടംനേടിയ താജ് മഹലിൽ പൂജ നടത്തുമെന്ന് ശിവസേന ഭീഷണി ഉയർത്തിയ സാഹചര്യത്തില്‍ സൈനിക സുരക്ഷ വർദ്ധിപ്പിച്ചു. ഇവിടെ ജില്ലാ ഭരണകൂടമാണ് സുരക്ഷ വർദ്ധിപ്പിച്ചത്. ഈ സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലിൽ ആരതി നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.
പക്ഷെ സംരക്ഷിത സ്മാരകമായ ഇവിടെ ഏത് തരത്തിലുള്ള പൂജ നടത്തുന്നതും വലിയ കുറ്റകൃത്യമാണ്. ഈ മാസം 17 ന് ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച ആഗ്ര ശിവസേന നേതാവ് വീണു ലവനിയയാണ് പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന പുരാവസ്തുവകുപ്പ് സൂപ്രണ്ട് ഇതിനെ എതിർക്കുകയും ഇതുവരെ അവിടെ പൂജയോ ആരതിയോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേപോലെ തന്നെ നഗരത്തിലെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ അഡിഷണൽ മജിസ്ട്രേറ്റ് കെപി സിംഗും വ്യക്തമാക്കി.
മുന്‍ വർഷം തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗമായ സ്ത്രീകൾ ഇവിടെ പൂജ നടത്തിയിരുന്നു. അതേപോലെ 2008 ൽ ശിവസേന പ്രവർത്തകർ താജ് മഹലിൽ പരികർമ്മ എന്ന പ്രാർത്ഥന നടത്തിയിരുന്നു. ഇത് പോലീസ് അറിഞ്ഞ ഉടന്‍ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തേജോ മഹാലയ എന്ന് പേരുള്ള ശിവക്ഷേത്രത്തിന് മുകളിലാണ് ഷാജഹാൻ താജ് മഹൽ സ്ഥാപിച്ചതെന്നാണ് ശിവസേനയുടെ വാദം.