മഹാരാജാസിലെ അഭിമന്യു സ്മാരകം: മരിച്ചവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് തെറ്റെന്ന് ഹൈക്കോടതി
കൊച്ചി: മഹാരാജാസ് കോളേജില്‍ അഭിമന്യു സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
നാളെ ധാരാ സിംഗിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്ന് ചോദിച്ച കോടതി, കോളേജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്‍റെ ഭാഗമായാണോയെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആരാഞ്ഞു.
അതേസമയം, മഹാരാജാസ് കോളേജിനകത്ത് അഭിമന്യുവിന്‍റെ സ്മാരകം നിർമ്മിച്ചത് അനധികൃതമായാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്മാരകം നിർമ്മിച്ചതിന് ശേഷമാണ് 470 കുട്ടികൾ അനുമതിക്കായി കോളേജ് ഗവേണിംഗ് കൗൺസിലിനെ സമീപിച്ചതെന്നും സ്റ്റേറ്റ് അറ്റോർണി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി, ഗവേണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയുമോ എന്നും ചോദിച്ചു.