പാര്‍വതിയും രേവതിയും പ്രതിഷേധവുമായി ഇറങ്ങിപ്പോയി; എഎംഎംഎ ഭരണഘടന ഭേദഗതി മരവിപ്പിച്ചു

single-img
30 June 2019

രേവതി ഉള്‍പ്പെടെയുള്ള നടിമാര്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിര്‍പ്പ് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെ മലയാള ചലച്ചിത്ര കൂട്ടായ്മയായ എഎംഎംഎ ഭരണഘടന ഭേദഗതി ചെയ്യുന്നത് മരവിപ്പിച്ചു. സംഘടനയിലെ എല്ലാ അംഗങ്ങളും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതുവരെയാണ് ഇത്. മുന്‍പ് യോഗത്തില്‍ നിന്ന് വനിതാ സംഘടനയായ ഡബ്ലുസിസി അംഗങ്ങളായ പാര്‍വതി തിരുവോത്തും രേവതിയും ഇറങ്ങിപ്പോയിരുന്നു.

ഡബ്ലുസിസി സംഘടനയുടെ നിലപാട് രേഖാമൂലം അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എഎംഎംഎയില്‍ അഭിപ്രായം പറയുന്നവരെ അച്ചടക്കനടപടിയിലൂടെ നേരിടുന്നതും എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് പൂര്‍ണ അധികാരം നല്‍കിയ ജനറല്‍ ബോഡിയെ അപ്രസക്തമാക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്നും രേവതി യോഗത്തില്‍ പറയുകയുണ്ടായി.

ഭരണഘടനാ ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ലെന്നും മാറ്റങ്ങള്‍ വരുത്തണം എന്നാണ് പറഞ്ഞതെന്നും യോഗത്തിനുശേഷം സംഘടന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യോഗത്തില്‍ പാര്‍വതിയും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്തൊക്കെ തരത്തിലാണ് ഭേദഗതികള്‍ വേണമെന്ന കാര്യം ആരും വ്യക്തമാക്കിയിട്ടില്ലെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

എഎംഎംഎയില്‍ നിന്നും രാജി വെച്ചവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കും. പക്ഷെ അവര്‍ ഇതുവരെ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയാല്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അത്തരത്തില്‍ തിരിച്ചെത്തുന്നവരുടെ പക്കല്‍നിന്ന് അംഗത്വഫീസ് പോലും വാങ്ങിക്കരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ജഗദീഷ് അറിയിച്ചു.

അതേസമയം ഇന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയുണ്ടായിട്ടില്ല. അതിനായി നടപടിക്രമങ്ങളുണ്ട്. അവര്‍ക്കു വീണ്ടും വരാന്‍ കഴിയും. അവരെ ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവര്‍ വരുന്നില്ലെന്നാണ് പറഞ്ഞതെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്.- മോഹന്‍ലാല്‍ പറഞ്ഞു. യോഗം നടന്നപ്പോള്‍ വിയോജിപ്പ് രേഖപ്പെടുത്തിയ രേവതിയെ പാര്‍വതി തിരുവോത്ത്, ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ പിന്തുണച്ചിരുന്നു.