മധ്യപ്രദേശില്‍ എട്ട് വയസുകാരിയെ 15ഉം 16ഉം വയസുള്ള രണ്ടംഗ കൗമാര സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

single-img
13 June 2019

മധ്യപ്രദേശിൽ എട്ട് വയസുള്ള പെൺകുട്ടിയെ 15, 16 വയസുള്ള രണ്ടംഗ കൗമാര സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ സിന്‍ഗ്രൗളി ജില്ലയിൽ ചൊവ്വാഴ്ച വൈകിട്ടാണ് ഈ ക്രൂരകൃത്യം നടന്നത്.പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ഗ്രാമത്തിലെ കനാലില്‍ കുളിക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് കൗമാര സംഘം ആക്രമിച്ചത്.

കുളിക്കാനെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇവർ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അക്രമികളുടെ കൈയില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. സ്വന്തം വീട്ടില്‍ എത്തിയിട്ടും സംസാരിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാര്‍ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്. കുട്ടിയെ ആക്രമിച്ചത് അയല്‍വാസികളായ ആണ്‍കുട്ടികള്‍ തന്നെയാണെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരെയും അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനിടെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി.