ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന ആരോപണം; പ്രായപൂര്‍ത്തിയാകാത്ത ദളിത്കുട്ടിയെ സവര്‍ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

single-img
5 June 2019

ക്ഷേത്രത്തില്‍ കയറുവാന്‍ ശ്രമിച്ചുഎന്ന് ആരോപിച്ച് രാജസ്ഥാനിലെ പാലി ജില്ലയില്‍ ദനേരിയ ഗ്രാമത്തില്‍ ദളിതനെ സവര്‍ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത ദളിത് വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയെയാണ് മേല്‍ജാതിക്കാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോയില്‍ താന്‍ ക്ഷേത്രത്തില്‍ കയറിയില്ലെന്നും മര്‍ദ്ദിക്കരുതെന്നും കുട്ടി പറയുന്നുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ സവര്‍ണര്‍ മര്‍ദ്ദനം തുടരുകയായിരുന്നു. വിഷയത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും കുട്ടിയുടെ ബന്ധു പറഞ്ഞു.

ഇതേപോലെ തന്നെ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വിവാഹ ദിവസം കുതിരപ്പുറത്ത് യാത്ര ചെയ്തതിന്റെ പേരില്‍ അക്രമത്തിനിരയായ സംഭവവും അടുത്തിടെയായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതും രാജസ്ഥാനിനില്‍ തന്നെയായിരുന്നു. ഗുജറാത്തില്‍ ദളിത് യുവാവ് തങ്ങളുടെ വിവാഹങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും സര്‍ക്കാര്‍ അതിന് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ 300 ഓളം വരുന്ന മേല്‍ജാതിക്കാര്‍ അദ്ദേഹത്തിന്റെ വീട് ആക്രമിച്ചിരുന്നു.