പ്രജ്ഞാ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് ജയത്തോടെ ജയിച്ചത് ഗാന്ധിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം, തോറ്റത് ഗാന്ധിയുടെ പ്രത്യയശാസ്ത്രം: ദിഗ്‌വിജയ് സിങ്

single-img
24 May 2019

ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിങ് താക്കൂര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതുവഴി ഗാന്ധിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം ജയിച്ചെന്നും ഗാന്ധിയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്. ഭോപ്പാലില്‍ നിന്നും മത്സരിച്ച സിങ്ങിനെയാണ് പ്രജ്ഞാ സിങ് താക്കൂര്‍ പരാജയപ്പെടുത്തിയിരുന്നത്.

തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തെക്കുറിച്ചു സംസാരിക്കാനായി ഭോപ്പാലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിങ്. ‘ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യപ്രകാരം ഞാന്‍ ഈ ജനവിധിയെ അംഗീകരിക്കുന്നു. പക്ഷേ ഞാനൊരു കാര്യത്തില്‍ ആശങ്കാകുലനാണ്. ഗാന്ധിയെ കൊന്ന അതേ പ്രത്യയശാസ്ത്രമാണ് ഇവിടെ ജയിച്ചത്. ഗാന്ധിയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടു.’- അദ്ദേഹം പറഞ്ഞു. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെ യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്ന പ്രജ്ഞയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു സിങ് ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ എന്തു മന്ത്രവടി കൊണ്ടാണ് ബിജെപി ഈ ജയം നേടിയതെന്നു മനസ്സിലാകുന്നില്ല. കഴിഞ്ഞ ലോക്സഭാ പ്രചാരണത്തില്‍ അവരുടെ മുദ്രാവാക്യം 280 പ്ലസ് എന്നുള്ളതായിരുന്നു. അതവര്‍ നേടി. ഇക്കുറി 300 പ്ലസ് എന്നുള്ളതായിരുന്നു. അതും അവര്‍ നേടി. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രവചിക്കുന്നത് അതേപടി നടപ്പിലാകുന്നത് എന്ത് മാജിക്ക് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മധ്യപ്രദേശിലെ സംസ്ഥാന സര്‍ക്കാരിനെ ബിജെപി അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സിങ് ആരോപിച്ചു. സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ബിജെപിക്കു ദഹിച്ചിട്ടില്ല. കൂറ് മാറാന്‍ കോടിക്കണക്കിനു രൂപയാണു ഞങ്ങളുടെ എംഎല്‍എമാര്‍ക്ക് അവര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരാള്‍പ്പോലും അപ്പുറത്തേക്കു പോയിട്ടില്ല. പോകുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.