ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാലിന് വേണ്ടി ഹാജരായത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മകള്‍
ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാലിന് വേണ്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മകള്‍ അഡ്വ. രാഷ്മി ഗൊഗോയി ഹാജരായി. വനംവകുപ്പിന്റെ അനുമതിയില്ലാതെ നടൻ മോഹൻലാൽ അനധികൃതമായി ആനക്കൊമ്പുകൾ വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്.
നടൻ മോഹൻലാൽ അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ച കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വനംവകുപ്പിന്റെ വിശദീകരണം തേടിയിരുന്നു. ആനക്കൊമ്പുകൾ കൈവശം വച്ചതിനു കേസ് രജിസ്റ്റർ ചെയ്തശേഷം കാലങ്ങൾ കഴിഞ്ഞ് നാല് ആനക്കൊമ്പുകളുടെയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിക്കൊണ്ടുള്ള പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസാണ് ഹർജി നൽകിയത്. 2012ൽ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഫലപ്രദമായി അന്വേഷണം നടത്താതെ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം 2016 ജനുവരി16ന് മോഹൻലാലിന് നൽകിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.