ബീഹാർ: റാബ്രി ദേവിയുടെ വസതിയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
18 May 2019
പട്ന: ആർജെഡി നേതാവും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെ വസതിയിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തു. സർവ്വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
സിആർപിഎഫ് 122-ആം ബറ്റാലിയനിലെ കോൺസ്റ്റബിളായ ഗിരിയപ്പ കിരസൂർ(29) ആണ് സർക്കുലാർ റോഡിലുള്ള റാബ്രി ദേവിയുടെ അതീവ സുരക്ഷയുള്ള ബംഗ്ലാവിനുള്ളിൽ വെച്ച് ആത്മഹത്യ ചെയ്തത്. ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയാണ് റാബ്രി ദേവി.
തലേദിവസം ഗിരിയപ്പ ഭാര്യയുമായി ഫോണിൽ കയർത്തു സംസാരിക്കുകയും അതിനുശേഷം അദ്ദേഹം വളരെയധികം അസ്വസ്ഥനായി കാണപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഗിരിയപ്പ ആത്മഹത്യയ്ക്കായി ഉപയോഗിച്ച ഇസ്രായേൽ നിർമ്മിത റൈഫിൾ പരിശോധനയ്കും അന്വേഷണങ്ങൾക്കുമായി അയച്ചിട്ടുണ്ട്.