പ്രഗ്യാ സിംഗ് ഠാക്കൂറിന് കോടതിയുടെ തിരിച്ചടി; മലേഗാവ് സ്ഫോടന കേസിൽ ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണം
തെരഞ്ഞെടുപ്പിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് കോടതിയുടെ തിരിച്ചടി. മലേഗാവ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് ആഴ്ചയിലൊരിക്കല്‍ പ്രഗ്യാ സിംഗ് കോടതിയില്‍ ഹാജരാകണം.
മലേഗാവ് സ്ഫോടനക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതില്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതി അതൃപ്തി അറിയിച്ചതിനെതുടര്‍ന്നാണ് ഈ നടപടി. 2008ല്‍ ഉണ്ടായ സ്ഫോടനക്കേസിന്റെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട് പ്രതികളായ പ്രഗ്യാ സിംഗ് ഠാക്കൂര്‍, ലഫ്.കേണല്‍ പ്രസാദ് ശ്രികാന്ത് പുരോഹിത് തുടങ്ങിയവരും കേസിലെ മറ്റ് പ്രതികളും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്കി. തിങ്കളാഴ്ചയാണ് ഇനി കേസ് കോടതി പരിഗണിക്കുക.
മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ല്‍ നടന്ന സ്ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെടുകയും,100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എടിഎസ് വിഭാഗം തലവൻ ഹേമന്ത് കർക്കരെ സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് കണ്ടുപിടിച്ചതോടെ ഠാക്കൂറിൽ ചെന്ന് അന്വേഷണം അവസാനിക്കുകയായിരുന്നു. പ്രഗ്യാ സിംഗ് മുൻ എബിവിപി പ്രവർത്തകൻ കൂടിയാണ്.