പത്മശ്രീ പുരസ്‌കാരം നിരസിക്കുന്നതിനെക്കുറിച്ചും തിരിച്ചുകൊടുക്കുന്നതിനെ കുറിച്ചും താൻ ചിന്തിച്ചിരുന്നു: വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാന്‍
പത്മശ്രീ പുരസ്‌കാരം നിരസിക്കുന്നതിനെക്കുറിച്ചും തിരിച്ചുകൊടുക്കുന്നതിനെ കുറിച്ചും താൻ ചിന്തിച്ചിരുവെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തനിക്ക് പത്മശ്രീ ഏറ്റുവാങ്ങാന്‍ അര്‍ഹതയില്ലെന്നും അത് പണം കൊടുത്ത് വാങ്ങിയ പത്മശ്രീയാണെന്നുമുള്ള ട്രോളുകളോടുള്ള പ്രതികരണമായാണ് സെയ്ഫ് ഇക്കാര്യം പറഞ്ഞത്. അര്‍ബാസ് ഖാന്റെ ചാറ്റ്‌ഷോയായ പിഞ്ചിലായിരുന്നു സെയ്ഫിന്റെ വെളിപ്പെടുത്തല്‍.
2010ലാണ് രാഷ്ട്രം ഏറ്റവും വലിയ നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചത്. അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടിലിൽ നിന്നാണ് സെയ്ഫ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഹിന്ദി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം.2005ല്‍ ഹംതുമ്മിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സെയ്ഫിനു ലഭിച്ചിരുന്നു.
അവാര്‍ഡ് തിരിച്ചുകൊടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ കാരണം അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. അവാര്‍ഡ് വാങ്ങേണ്ട എന്നു തന്നെയായിരുന്നു എന്റെ തീരുമാനം. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ഒരു പുരസ്‌കാരം നിരസിക്കാന്‍ നമുക്കാവില്ല എന്നാണ് അച്ഛന്‍ എന്നെ ഉപദേശിച്ചത്. അങ്ങനെയാണ് ഞാന്‍ മനസ്സ് മാറ്റിയതും അത് സ്വീകരിച്ചതും. തിരിച്ചുകൊടുക്കണമെന്ന ചിന്ത ഉപേക്ഷിച്ചതുമെന്ന് സെയ്ഫ് പറഞ്ഞു.