റംസാന്‍ പ്രമാണിച്ച് നാളെ മുതല്‍ സൗദിയില്‍ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സമയം കുറയും; ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

single-img
5 May 2019

റംസാൻ മാസത്തിൽ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് സൗദിയിൽ തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. കൂടുതൽ വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായാണ് കണക്കാക്കുക. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തന സമയം ഉണ്ടാവുക. സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യത്യസ്ഥ ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്.

സർക്കാർ നിർദ്ദേശം മറികടന്ന് സ്വകാര്യ സ്ഥാപനങ്ങൾ സമയക്രമം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കുക. റംസാൻ 24 ന് ഈദുൽഫിത്ർ അവധിക്ക് സർക്കാർ ഓഫീസുകൾ അടക്കും. പിന്നീട് ശവ്വാൽ എട്ടിനാണ് തുറക്കുക.