എം കെ രാഘവനെതിരെ ഗുരുതര ആരോപണവുമായി മുൻ റേഷനിംഗ് ഇൻസ്പെക്ടർ

single-img
6 April 2019

ടി.വി 9 ഭാരതിന്റെ സ്റ്റിംഗ് ഒപറേഷനില്‍ കുടുങ്ങിയ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഗുരുതര ആരോപണവുമായി മുന്‍ റേഷനിംങ് ഇന്‍സ്‌പെക്ടര്‍ തോമസ് നടുവിലേക്കര.

ക്വിന്റല്‍ കണക്കിന് അരിയും ഗോതമ്പും മറിച്ചു വിറ്റ റേഷന്‍കടക്കാരനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ എം.കെ രാഘവന്‍ എം.പി തന്നെ സ്ഥലം മാറ്റിയെന്നും ‘കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം’ എന്ന് ഉപദേശിച്ചെന്നും തോമസ് ആരോപിക്കുന്നു. കൺസ്യൂമർ അഫയേഴ്സ് വകുപ്പിലെ സീനിയർ സൂപ്രണ്ട് ആയി വിരമിച്ച തോമസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എം രാഘവനെതിരെ ആരോപണം ഉന്നയിച്ചത്.

ഒരു റേഷന്‍ കടക്കാരനായ കൗണ്‍സിലറുടെ നിര്‍ബന്ധ പ്രകാരം, അന്നത്തെയും ഇന്നത്തെയും കോഴിക്കോട് എം.പി. തന്നെ ജില്ല വിട്ട് സ്ഥലം മാറ്റാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് തോമസ് ആരോപിക്കുന്നു. സംഭവത്തിന്റെ നിജസ്ഥിതി എം.പി.യെക്കണ്ടു ധരിപ്പിക്കാന്‍ ഞാന്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിനെക്കൂട്ടി പോയപ്പോള്‍ അദ്ദേഹം ഉപദേശിച്ചത് ‘എല്ലാവരും എ.കെ ആന്റണിയായാല്‍ ശരിയാകില്ല. റേഷന്‍ കടക്കാരന്‍ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നത്. കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം’ എന്നായിരുന്നുവെന്നും തോമസ് പറയുന്നു.

“രാഷ്ട്രീയ സ്വാധീനമില്ലാത്ത എനിക്ക് വേണ്ടി ഇന്ന് 8 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം പ്രതികാരം ചെയ്തിരിക്കുന്നു. കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു. വര്‍ഷങ്ങളായി കൊണ്ടു നടന്ന മനസിന്റെ വേദനക്ക് ഒരു പരിഹാരമായി. ദൈവത്തിനു നന്ദി.” തോമസ് പറഞ്ഞു.

തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

2011 സെപ്റ്റംബറില്‍ കോഴിക്കോട് സിറ്റിയിലെ ഒരു റേഷന്‍ കടക്കാരനെതിരേ 8 ക്വിന്റല്‍ റേഷനരിയും 6 ക്വിന്റല്‍ ഗോതമ്പും മറിച്ചുവിറ്റതിന് അന്ന് റേഷനിംങ് ഇന്‍സ്‌പെക്ടറായിരുന്ന ഞാന്‍ കര്‍ശനമായ നടപടിയെടുത്തു. സത്യസന്ധമായി ജനങ്ങളുടെ അവകാശത്തിനൊപ്പം നിന്നതിന്റെ ശിക്ഷയായി ,ഒരു റേഷന്‍ കടക്കാരനായ കൗണ്‍സിലറുടെ നിര്‍ബന്ധ പ്രകാരം, അന്നത്തെയും ഇന്നത്തെയും കോഴിക്കോട് എം.പി. എന്നെ ജില്ല വിട്ട് സ്ഥലം മാറ്റാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംഭവത്തിന്റെ നിജസ്ഥിതി എം.പി.യെക്കണ്ടു ധരിപ്പിക്കാന്‍ ഞാന്‍ മറ്റൊരു ഛോട്ടാ കോണ്‍ഗ്രസ് നേതാവിനെ കൂട്ടി പോയി. അദ്ദേഹം ഉപദേശിച്ചു. ‘എല്ലാവരും അഗ ആന്റണിയായാല്‍ ശരിയാകില്ല. റേഷന്‍ കടക്കാരന്‍ മോക്ഷം കിട്ടാനല്ല ബിസിനസ് ചെയ്യുന്നത്. കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം’ എന്ന്. എന്നെ നന്നായറിയാവുന്ന എന്റെ ഉന്നത ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി കണ്‍ട്രോളര്‍ എനിക്കു വേണ്ടി ഡയറക്ടറുടെ അടുത്ത് വാദിച്ചു. കോണ്‍ഗ്രസ് നേതാവായ എറണാകുളത്തുള്ള എന്റെ ഒരു അകന്ന ബന്ധുവും ഇക്കാര്യത്തില്‍ എന്നെ സഹായിച്ചു.

എന്റെ ട്രാന്‍സ്ഫര്‍ സിറ്റി റേഷനിംങ്ങ് ഓഫീസില്‍ നിന്ന് ജില്ലാ സപ്‌ളൈ ആഫീസിലെ ഹെഡ് ക്ലാര്‍ക്ക് സ്ഥാനത്തേക്ക് പരിമിതപ്പെടുത്തിക്കിട്ടി.
രാഷ്ട്രീയ സ്വാധീനമില്ലാത്ത എനിക്ക് വേണ്ടി ഇന്ന് 8 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം പ്രതികാരം ചെയ്തിരിക്കുന്നു. കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു. വര്‍ഷങ്ങളായി കൊണ്ടു നടന്ന മനസിന്റെ വേദനക്ക് ഒരു പരിഹാരമായി.
ദൈവത്തിനു നന്ദി.

2011 സെപ്റ്റംബറിൽ കോഴിക്കോട് സിറ്റിയിലെ ഒരു റേഷൻ കടക്കാരനെതിരേ 8 ക്വിന്റൽ റേഷനരിയും 6 ക്വിന്റൽ ഗോതമ്പും മറിച്ചുവിറ്റതിന്…

Posted by Thomas Naduvilekara on Wednesday, April 3, 2019