എന്നെ സ്ഥാനാർത്ഥിയാക്കിയത് പ്രധാനമന്ത്രി; ശബരിമല പറഞ്ഞു വോട്ട് പിടിക്കില്ല: കേരള ബിജെപിയെ പാടെ തള്ളി സുരേഷ് ഗോപി

single-img
3 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നതെന്നു സുരേഷ് ഗോപി.  ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രചാരണമാക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിൻ്റെ ഭരണ നേട്ടങ്ങളെ ഊന്നിയായിരിക്കും തന്റെ പ്രചാരണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. എൻഡിഎയുടെ മൂന്നാം പട്ടികയിലാണ് തൃശ്ശൂർ സ്ഥാനാർത്ഥിയായി സുരേഷ് ​ഗോപിയുടെ പേര് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ബിജെപി ഒരു ലക്ഷത്തിലേറെ വോട്ടു പിടിച്ച  മണ്ഡലമാണ് തൃശൂര്‍.

എ ക്ലാസ് മണ്ഡലം എന്നു ബിജെപി വിലയിരുത്തുന്ന തൃശൂർ സീറ്റ് നേരത്തെ സഖ്യകക്ഷിയായ ബിഡിജെഎസിനു നല്‍കിയതാണ്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ഥിയാവണം എന്ന നിബന്ധനയിലാണ്, സഖ്യകക്ഷിക്കു നല്‍കിയത്. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരത്തിന് എത്തിയതോടെ അവിടെ ശക്തനായ സ്ഥാനാര്‍ഥി വേണം എന്ന വിലയിരുത്തലിനെത്തുടര്‍ന്ന് തുഷാര്‍ വയനാട്ടിലേക്കു മാറുകയായിരുന്നു.

തുടര്‍ന്നു തൃശൂര്‍ സീറ്റ് ബിജെപി തിരിച്ചെടുക്കുകയായിരുന്നു. സുരേഷ് ​ഗോപിക്ക് പുറമെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എംടി രമേശ് എന്നിവരേയും പാർട്ടി പരി​ഗണിച്ചിരുന്നു. നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കാണ് ഒടുവിൽ നറുക്ക് വീണത്.

ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം സുരേഷ് ഗോപിക്കു നിര്‍ദേശം നല്‍കിയതായും വാർത്തകൾ വന്നിരുന്നു.