രാത്രിയിൽ ആരും അറിയാതെ പാകിസ്ഥാനിൽ എത്തി ആക്രമണം നടത്തിയ ഇന്ത്യയ്ക്ക് മസൂദ് അസറിനെ ഇല്ലാതാക്കൽ നിസ്സാരം; തീവ്രവാദി നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാകിസ്ഥാൻ
ഇന്ത്യന്‍ വ്യോമസേന ഭീകരക്യാമ്പുകള്‍ ആക്രമിച്ച് തകര്‍ത്തതിന് പിന്നാലെ അടിയന്തര നടപടികൾ സ്വീകരിച്ചു പാകിസ്താൻ. ഇന്ത്യന്‍ ആക്രമണത്തിന് ഏതുതരത്തിലുള്ള തിരിച്ചടി നല്‍കും എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന് ഖാന് കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി.
അതിനിടെ ജെയ്ഷെ മുഹമ്ദ് തലവന്‍ മസൂദ് അസറിനെ പാകിസ്ഥാന് സുരക്ഷിത താവളത്തിലേക്ക് മാറ്റി. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസറിനെ, കൂടുതല്‍ സുരക്ഷിതമായ ബഹവല്‍പൂരിലെ കോത്ഗാനിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക അബോട്ടാബാദില്‍ ബിന്‍ലാദനെതിരെ സൈനീക നടപടി സ്വീകരിച്ചതു പോലുള്ള നീക്കം ഇന്ത്യ നടത്തിയേക്കുമെന്ന ഭീതിയും അസറിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നിലുണ്ടെന്നാണ് സൂചന.
പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അടിയന്തരയോഗം വിളിച്ചു. പ്രധാനമന്ത്രി ഇമ്രാന് ഖാന്, സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് വ്യക്തമാക്കി.