പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദർ റോബിന് 20 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാംപ്രതി വയനാട് നടവയല്‍ വടക്കുംചേരിയില്‍ ഹൗസില്‍ ഫാ. റോബിന് മാത്യുവിന് 20 കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) ജഡ്ജി പി.എന്‍.വിനോദാണ് കേസിൽ വിധി പറഞ്ഞത്.
കേസിലെ മറ്റ് പ്രതികളായ ആറ് പേരെയും വെറുതെ വിട്ടു. തെളിവില്ലെന്ന് കണ്ടാണ് ഇവരെ വെറുതെ വിട്ടത്. മറ്റ് പ്രതികളായ ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റര്‍ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടര്‍ സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫിലിയ എന്നിവരെയാണ് വെറുതെ വിട്ടത്.
കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ് സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു.