പത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം: സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഇന്ന് നിലപാടറിയിക്കും
സംസ്ഥാന തലസ്ഥാനത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തെ വാദം.
ക്ഷേത്രം സംബന്ധിച്ച് ഒരു ഭരണ സമിതി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റി രാമ വര്‍മ്മ ഇന്നലെ പുതിയ ശുപാര്‍ശ കോടതിക്ക് കൈമാറിയിരുന്നു. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ അറിവോടെയല്ല ശുപാര്‍ശ കോടതിക്ക് കൈമാറിയത് എന്നാണ് സൂചന.
സര്‍ക്കാര്‍ എന്തെങ്കിലും പുതിയ മാതൃക മുന്നോട്ട് വയ്ക്കുമോ എന്നതും ഇക്കാര്യത്തില്‍ ശ്രദ്ധേയമാകും. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമായിരുന്നു 2011 ജനുവരി 31ൽ ഹൈക്കോടതി വിധിച്ചത്.