സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ. സുധാകരൻ ഖേദം പ്രകടിപ്പിച്ചു
സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. സ്ത്രീകളെ പൊതുവിൽ ഉദേശിച്ചായിരുന്നില്ല തന്റെ പ്രസംഗമെന്നും ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കാസർഗോട്ടെ യുഡിഎഫ് പ്രതിഷേധ വേദിയിൽ പ്രസംഗിക്കവേയാണ് അദ്ദേഹത്തിൽ നിന്ന് വിവാദ പരാമശം ഉണ്ടായത്. പിണറായി വിജയന് മുഖ്യമന്ത്രി ആയാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചുവെന്നും എന്നാൽ, പെണ്ണുങ്ങളേക്കാള്‍ മോശമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമാണ് എന്നായിരുന്നു കെ സുധാകരന്റെ പ്രസ്താവന.
സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായി പ്രതിഷേധമാണ് ഉയർന്നു വന്നിരുന്നു. സി.കെ ജാനു അടക്കമുള്ളവര്‍ സുധാകരന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഒരു കോൺഗ്രസ് നേതാവെന്ന നിലയ്ക്ക് സുധാകരന്റെ പ്രസ്താവന ബാലിശമായിപ്പോയെന്നും സി.കെ ജാനു പറഞ്ഞു.
മുമ്പും നിരവധി തവണ സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. സൂര്യനെല്ലിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ അധിക്ഷേപിച്ചും സുധാകരൻ സംസാരിച്ചിരുന്നു. ശബരിമല വിഷയത്തിൽ ആർത്തവം സ്ത്രീകളുടെ ശാശീരിക അശുദ്ധിയാണെന്നാണ് സുധാകരന്റെ നിലപാട്.